ട്യൂഷന് പോകാതെ ദിവസേന 20 മണിക്കൂർ പഠിച്ചാണ് ഈ നേട്ടം കൈവരിച്ചതെന്ന് സൃഷ്ടി പറഞ്ഞു.

ചണ്ഡിഗഡ്: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 500ൽ 500 മാർക്കും നേടിയിരിക്കുകയാണ് സൃഷ്ടി ശർമ്മയെന്ന മിടുക്കി. താൻ ട്യൂഷനൊന്നും പോവാതെയാണ് എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്കും നേടിയതെന്ന് സൃഷ്ടി പറഞ്ഞു. അതേസമയം ദിവസം 20 മണിക്കൂർ വരെ പഠിച്ചിരുന്നുവെന്ന് സൃഷ്ടി പറഞ്ഞു.

"എനിക്ക് ഒരുപാട് സന്തോഷമുണ്ട്. എന്‍റെ കുടുംബവും അധ്യാപകരും അഭിമാനിക്കുന്നു. ഞാൻ ഒരു വിഷയത്തിനും ട്യൂഷന് പോയിരുന്നില്ല. ദിവസം 20 മണിക്കൂർ വരെ പഠിച്ചിരുന്നു. എനിക്കത്ര ആത്മവിശ്വാസം ഉണ്ടായിരുന്നില്ല പക്ഷേ എന്റെ മാതാപിതാക്കൾ എപ്പോഴും എന്നെ പിന്തുണച്ചു. എന്റെ അച്ഛനാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. അച്ഛൻ എപ്പോഴും എന്നിൽ വിശ്വാസം പ്രകടിപ്പിച്ചു"- സൃഷ്ടി ശർമ പറഞ്ഞു. 

സ്വയം പഠനവും എൻ‌സി‌ആർ‌ടി പാഠപുസ്തകങ്ങൾ നന്നായി വായിച്ചതുമാണ് തന്റെ വിജയത്തിന്‍റെ രഹസ്യമെന്ന് സൃഷ്ടി പറയുന്നു. എൻ‌സി‌ആർ‌ടി പുസ്തകങ്ങൾ ഒരു വാക്ക് പോലും ഒഴിവാക്കാതെ വായിക്കാറുണ്ടായിരുന്നുവെന്നും സൃഷ്ടി പറഞ്ഞു. എഞ്ചിനീയറാകണം എന്നാണ് സൃഷ്ടിയുടെ ആഗ്രഹം. ഐഐടി ബോംബെയിൽ ഉപരി പഠനം നടത്താനാണ് ആഗ്രഹമെന്നും സൃഷ്ടി പറഞ്ഞു.

ഈ വർഷം 2,371,939 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയത്. അതിൽ 2,221,636 പേർ വിജയിച്ചു. 93.66 ആണ് വിജയ ശതമാനം. 2024 നെ അപേക്ഷിച്ച് 0.06% ത്തിന്റെ നേരിയ വർദ്ധനവ് ഈ വർഷമുണ്ടായി. 

വിജയിച്ച വിദ്യാർത്ഥികളിൽ 1.99 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് 90% ന് മുകളിൽ മാർക്ക് കിട്ടി. 45,000 ൽ അധികം വിദ്യാർത്ഥികൾ 95% ന് മുകളിൽ സ്കോർ നേടി. ഈ വർഷം ഫെബ്രുവരി 15 മുതൽ മാർച്ച് 18 വരെയാണ് പരീക്ഷകൾ നടന്നത്. 

99.79 വിജയ ശതമാനത്തോടെ തിരുവനന്തപുരം മേഖല ഒന്നാമതെത്തി. തൊട്ടുപിന്നാലെ വിജയവാഡ, ബെംഗളൂരു, ചെന്നൈ, പൂനെ എന്നിവയുണ്ട്. 17 മേഖലകളിൽ ഗുവാഹത്തിയിലാണ് ഏറ്റവും കുറഞ്ഞ വിജയ ശതമാനം - 84.14%. പരീക്ഷാഫലത്തിൽ പരാതിയുള്ള വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണ്ണയത്തിനോ മാർക്ക് വെരിഫിക്കേഷനോ സിബിഎസ്ഇ പോർട്ടൽ വഴി അപേക്ഷിക്കാം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം