സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഉത്തരക്കടലാസ് മാറി നൽകിയെന്ന പരാതിയിൽ ബോർഡ് വീഴ്ച സമ്മതിച്ചു. ഫിസിക്സ്, കെമിസ്ട്രി പരീക്ഷകളുടെ ഉത്തരക്കടലാസുകൾ മാറിപ്പോയ വിദ്യാർത്ഥികൾക്ക് അവരുടെ യഥാർത്ഥ പേപ്പറുകൾ കൈമാറി.
ദില്ലി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഉത്തര കടലാസിന്റെ പകർപ്പ് മാറി നല്കിയതിൽ വീഴ്ച സമ്മതിച്ച് സിബിഎസ്ഇ. പരാതി ഉന്നയിച്ച വിദ്യാർത്ഥികൾക്ക് അവരുടെ യഥാർത്ഥ പേപ്പർ സിബിഎസ്ഇ കൈമാറി. ദില്ലി സ്വദേശിയായ വിദ്യാർത്ഥി വേദാന്ത്, മറ്റൊരു വിദ്യാർത്ഥി സഞ്ജന എന്നിവരാണ് ഉത്തര പേപ്പറുകൾ മാറി നൽകിയെന്ന പരാതി ആദ്യമുന്നയിച്ചത്. ഫിസിക്സ്, കെമിസ്ട്രി പരീക്ഷകളുടെ ചോദ്യപേപ്പർ മാറിയെന്നാണ് വിദ്യാർഥികൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഫിസിക്സ് പരീക്ഷയുടെ ഉത്തരകടലാസുകൾക്ക് അപേക്ഷിച്ചപ്പോൾ തൻറെ പേപ്പർ അല്ല ലഭിച്ചതെന്ന് വേദാന്ത് വ്യക്തമാക്കി. ഇതിന് പിന്നാലെ വിദ്യാർത്ഥികൾക്ക് നേരെ വ്യാപകമായ അധിക്ഷേപമാണ് നടന്നത്. യഥാർത്ഥ വിദ്യാർത്ഥികളല്ല ഇവരെന്നും പാക്കിസ്ഥാനിൽ നിന്നുള്ള വ്യാജ അക്കൗണ്ടുകൾ ആണെന്ന് വരെ ചിലർ പ്രചരിപ്പിച്ചു. ദൂരദർശനിലെ ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ ഇവരെ അധിക്ഷേപിച്ചതും വിവാദമായി.

പേപ്പർ മാറി കിട്ടിയതിൽ സിബിഎസ്ഇക്ക് വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു. ഇതിന്റെ മറുപടിയിലാണ് സിബിഎസ്ഇ പിഴവ് സമ്മതിച്ചത്. രണ്ട് ഉത്തര കടലാസുകളിൽ തെറ്റ് പറ്റി. ഫിസിക്സ് കെമസ്ട്രി പരീക്ഷകളുടെ ഉത്തര കടലാസിന്റെ പകര്‍പ്പ് മാറി നല്‍കിയെന്നും പരാതി ഉന്നയിച്ച വിദ്യാര്‍ഥികളക്ക് ശരിയായ ഉത്തര കടലാസ് നല്‍കിയെന്നും സിബിഎസ്ഇ ഇമെയിൽ സന്ദേശത്തിൽ വ്യക്തമാക്കി. ഉത്തരക്കടലാസുകൾ ഡിജിറ്റൈസ് ചെയ്യുന്നതിലും വിതരണം ചെയ്യുന്നതിലും സംഭവിച്ച പിഴവാകാം ആശയക്കുഴപ്പത്തിന് കാരണമെന്നാണ് സിബിഎസ്ഇ വൃത്തങ്ങളുടെ വിശദീകരണം.
മാനുഷികമോ സാങ്കേതികമോ ആയ വീഴ്ച ഇതിൽ സംഭവിച്ചിരിക്കാം. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ സിസ്റ്റം അപ്ഗ്രേഡ് ചെയ്യും. പിഴവ് വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നുംസിബിഎസ്ഇ വ്യക്തമാക്കി.
വെബ്സൈറ്റ് ഹാക്ക് ചെയ്തോ ?
പുനർ മൂല്യനിർണയത്തിനുള്ള വെബ്സൈറ്റ് ഹാക്ക് ചെയ്തിരുന്നോ എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി പരിശോധന നടത്തുകയാണ്.ഇതിൻറെ സാധ്യത തള്ളാനാകില്ലെന്ന് മദ്രാസ് ഐഐടി ഡയറക്ടർ വി. കാമകോടി വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് മനപ്പൂർവ്വംസേവനം ലഭിക്കാതെ ഇരിക്കാൻ പ്രതിസന്ധി ഉണ്ടാക്കിയോ എനാണ് പരിശോധന. ഫീസ് അടയ്ക്കുന്ന ഗേറ്റ്വേയ്ക്കു നേരെയും സൈബർ ആക്രമണം നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽവെബ്സൈറ്റ് പരിപാലനത്തിന് നിലവിൽ സഹായിക്കുന്നത് നാലു വിദഗ്ധരാണ്.
ഉത്തരപ്പേപ്പറുകൾ പരിശോധിച്ച് പരാതിയുള്ളവർക്ക് പുനർമൂല്യനിർണ്ണയത്തിന് വീണ്ടും അപേക്ഷ നൽകാൻ ഇന്ന് മുതൽ 29 വരെയാണ് സമയം നിശ്ചയിച്ചിരുന്നത്. ഈ നടപടികൾക്ക് നിലവിൽ സാങ്കേതിക തടസ്സം ഇല്ലെന്നാണ് വിവരം. അതേസമയം പൂർണ്ണമായി ഒ എസ് എം ഫലം റദ്ദാക്കി വീണ്ടും മൂല്യനിർണയം നടത്തണമെന്ന് ആവശ്യം വിദ്യാർത്ഥികൾ ശക്തമാക്കുന്നുണ്ട്.


