ദില്ലിയിൽ നടന്ന ക്വാഡ് രാജ്യങ്ങളുടെ യോഗത്തിൽ സമുദ്ര ഗതാഗതം, ഊർജ്ജ സുരക്ഷ, അവശ്യ ധാതുക്കൾ എന്നിവയിലെ സഹകരണത്തിന് ഒരു പുതിയ ചട്ടക്കൂട് രൂപീകരിച്ചു.
ദില്ലി : സമുദ്ര ഗതാഗതം, ഊർജ്ജ സുരക്ഷ, അവശ്യ ധാതുക്കളുടെ ലഭ്യത എന്നിവയിൽ പരസ്പര സഹകരണത്തിനുള്ള ചട്ടക്കൂടിന് രൂപം നൽകി ക്വാഡ് രാജ്യങ്ങളുടെ യോഗം. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി യോഗം ചർച്ച ചെയ്തു. പ്രശ്നപരിഹാരത്തിനുള്ള നീക്കം സജീവമാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ യോഗത്തെ അറിയിച്ചു. ക്വാഡ് അംഗരാജ്യങ്ങളുമായുള്ള തന്ത്രപ്രധാന സഖ്യം തുടരുമെന്നും റൂബിയോ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച യോഗം അതിർത്തി കടന്നുള്ള ഭീകരവാദം ചെറുക്കാൻ പരസ്പരം സഹകരിക്കുമെന്നും വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്വാഡ് വിദേശകാര്യമന്ത്രിമാർ സന്ദർശിച്ചു. രാഷ്ട്രനേതാക്കളുടെ ഉച്ചകോടി ഈ വർഷം നടത്തുന്നതിൽ ധാരണയായില്ല. ഇന്ത്യയിലാണ് ഉച്ചകോടി ഇക്കൊല്ലം നടക്കേണ്ടത്. അവശ്യ ധാതുക്കൾ, ഊർജ്ജ സുരക്ഷ എന്നീ മേഖലകളിലെ സഹകരണത്തിനുള്ള ഉഭയകക്ഷി കരാറിൽ മാർക്കോ റൂബിയോയും എസ് ജയശങ്കറും ഇന്ന് ഒപ്പു വച്ചു.
