നീറ്റ് പരീക്ഷ: രാജ്യത്തിന് പുറത്ത് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കാനാവില്ല, സുപ്രീംകോടതിയില്‍ സിബിഎസ്ഇ
ദോഹ, ഖത്തര്‍ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് കൊവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ചത്.
ദില്ലി: നീറ്റ് പരീക്ഷയ്ക്ക് രാജ്യത്തിന് പുറത്ത് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കാന്‍ ആകില്ലെന്ന് സിബിഎസ്ഇ സുപ്രീംകോടതിയെ അറിയിച്ചു. നീറ്റ് പരീക്ഷ ഒരേ സമയത്ത് ഒരേ ദിവസം മാത്രമെ നടത്താനാകു. പ്രവാസി ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികൾക്ക് വേണ്ടി പ്രത്യേക പരീക്ഷാകേന്ദ്രങ്ങൾ തുടങ്ങുക പ്രായോഗികമല്ല. ദോഹ, ഖത്തര്‍ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് കൊവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം ഈ വർഷത്തെ നീറ്റ് പരീക്ഷ നടത്തിപ്പിനായുള്ള കൊവിഡ് മാർഗനിർദ്ദേശങ്ങൾ സംസ്ഥാനം പുറത്തിറക്കിയിട്ടുണ്ട്. പരീക്ഷയെഴുതാനായി വിദേശത്ത് നിന്നോ മറ്റ് സംസ്ഥാനത്ത് നിന്നോ വരുന്ന കുട്ടികൾ നിർബന്ധമായും 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. വിദേശത്ത് നിന്ന് വരുന്നവർ കേന്ദ്ര മാർഗനിർദ്ദേശങ്ങൾ പാലിച്ച് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. പരീക്ഷ സെന്‍ററുകള്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് പരീക്ഷാ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ നടത്തണം.
നിരീക്ഷണത്തിലുള്ളവർക്കും ഹോട്ട്സ്പോട്ട്, കണ്ടെയിന്‍മെന്‍റ് മേഖലകളിൽ നിന്നുമുള്ളവർക്കായി പ്രത്യേകം ക്ലാസ് മുറികൾ ഒരുക്കണം. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ വേറെ മുറിയിൽ ഇരുത്തണം. ഇൻവിജിലേറ്റർമാർക്ക് മാസ്കും ഗ്ലൗവ്സും അടക്കമുള്ള സുരക്ഷാ കവചങ്ങൾ ഉറപ്പാക്കണമെന്നും പരീക്ഷാ സെന്‍ററുകള്‍ക്ക് നിർദ്ദേശമുണ്ട്.