2027-ൽ നടക്കാനിരിക്കുന്ന ഇന്ത്യൻ സെൻസസ് പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലായിരിക്കും. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഈ കണക്കെടുപ്പിൽ, ജാതി വിവരങ്ങൾ കൂടി ഉൾപ്പെടുത്തുമെന്നും പൗരന്മാർക്ക് സ്വയം വിവരങ്ങൾ നൽകാൻ അവസരമുണ്ടാകുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
ദില്ലി : രാജ്യം സെൻസസ് നടപടികളിലേക്ക് കടക്കുന്നു. സെൻസസ് 2027ന്റെ ആദ്യ ഘട്ടമായ കെട്ടിടങ്ങളുടേയും വീടുകളുടേയും പട്ടിക തയ്യാറാക്കൽ ഈ വർഷം ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ നടക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിശ്ചയിക്കുന്ന പ്രത്യേക 30 ദിവസത്തെ കാലയളവിലായിരിക്കും നടപടികൾ പൂർത്തിയാക്കുക. ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സെൻസസ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ഒന്നാം ഘട്ടമായ ഭവന പട്ടികപ്പെടുത്തലും ഭവന സെൻസസും 2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ നടക്കും. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ നടക്കും. ജനങ്ങൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനും ഇത്തവണ അവസരമുണ്ട്. വീടുകളിൽ നേരിട്ടെത്തിയുള്ള കണക്കെടുപ്പിന് മുൻപായി 15 ദിവസത്തെ സമയം പൗരന്മാർക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താൻ നൽകും.
ആദ്യത്തെ ഡിജിറ്റൽ സെൻസസ് ആയിരിക്കും ഇത്തവണത്തേക്. ഏകദേശം 30 ലക്ഷം ഉദ്യോഗസ്ഥർ ആൻഡ്രോയിഡ്, ഐ.ഒ.എസ് മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചായിരിക്കും വിവരശേഖരണം നടത്തുന്നത്. ഇത്തവണത്തെ കണക്കെടുപ്പിൽ ജാതി വിവരങ്ങൾ കൂടി ഇലക്ട്രോണിക് രീതിയിൽ ശേഖരിക്കും. കഴിഞ്ഞ വർഷം ഏപ്രിൽ 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതിയാണ് സെൻസസിൽ ജാതി വിവരങ്ങൾ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
1881 നും 1931നും ഇടയിൽ ബ്രിട്ടീഷുകാരാണ് അവസാനമായി സമഗ്രമായ ജാതി കണക്കെടുപ്പ് നടത്തിയത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള സെൻസസുകളിൽ ജാതി വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല. 2021-ൽ നടക്കേണ്ടിയിരുന്ന ഈ പത്തുവർഷത്തെ സെൻസസ് കോവിഡ്-19 മഹാമാരിയെത്തുടർന്നാണ് നീണ്ടുപോയത്.
2011 സെൻസസ് പ്രകാരം ജനസംഖ്യാ കണക്കുകൾ
ആകെ ജനസംഖ്യ: 1,210.19 ദശലക്ഷം.
പുരുഷന്മാർ: 623.72 ദശലക്ഷം (51.54%).
സ്ത്രീകൾ 586.46 ദശലക്ഷം (48.46%).


