കേരളത്തിൽ കൊവിഡ് വ്യാപനം ശക്തം; പ്രതിരോധം ശക്തമാകണമെന്ന് ഹർഷ വർദ്ധൻ
കൊവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായി സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ ഓൺലൈൻ യോഗത്തിലാണ് ഹർഷവർധൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ദില്ലി: കേരളം, മഹാരാഷ്ട്ര, ചത്തീസഗഢ് എന്നീ സംസ്ഥാനങ്ങളിൽ സമീപദിവസങ്ങളിലുണ്ടായ കൊവിഡ് വ്യാപനം ഗൗരവത്തോടെ കാണണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർധൻ പറഞ്ഞു. ഈ സംസ്ഥാനങ്ങളിലെ കൊവിഡ് കണക്കുകളിൽ വലിയ വർധനയുണ്ടായി. പ്രതിരോധ മാർഗങ്ങൾ മറക്കരുതെന്നതിൻ്റെ സൂചയാണിതെന്നും ഹർഷവർധൻ ചൂണ്ടിക്കാട്ടി. കൊവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായി സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ ഓൺലൈൻ യോഗത്തിലാണ് ഹർഷവർധൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
നേരത്തെ നടത്തിയ ഡ്രൈറൺ അവലോകനം ചെയ്ത് കൊവിഡ് വാക്സിനേഷൻ്റെ നടപടി ക്രമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഹർഷവർധൻ അറിയിച്ചു. ഡ്രൈറണിൻ്റെ അനുഭവം അവലോകനം ചെയ്തുള്ള മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് കൊവിഡ് വാക്സിൻ സംസ്ഥാനങ്ങളിലേക്ക് എത്തിക്കും - കേന്ദ്ര ആരോഗ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി. രാജ്യത്തെ 700-ലധികം ജില്ലകളിലാണ് നാളെ കൊവിഡ് പ്രതിരോധ വാക്സിനേഷന് മുന്നോടിയായുള്ള ഡ്രൈ റൺ നടക്കുന്നത്.
അതേസമയം കൊവിഷിൽഡ് വാക്സിൻ രാജ്യത്തെ നാല്പതിലധികം സംഭരണശാലകളിലേക്ക് മാറ്റാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. വാക്സീൻ ഉത്പാനത്തിന് അനുമതി നല്കി പത്ത് ദിവസത്തിനകം വിതരണം നടത്തുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നത്. വിതരണത്തിനുള്ള നടപടികൾ കേന്ദ്ര ആരോഗ്യ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ച്ർച്ചയായി. നാളെ നടക്കുന്ന ഡ്രൈറണ്ണിൽ കൊവിൻ ആപ്പ് ഉൾപ്പടെയുള്ള സൗകര്യങ്ങളുടെ ക്ഷമത പരിശോധിക്കും.
ആധാറുമായി ബന്ധപ്പെടുത്തിയുള്ള കൊവിൻ ആപ്പിൽ 12 ലധികം ഭാഷകളിൽ സന്ദേശങ്ങൾ അയക്കാനുള്ള സൗകര്യം ഉണ്ട്. വാക്സിൻ നൽകേണ്ടവരുടെ മുൻഗണന പട്ടിക തയ്യാറായതായി ആരോഗ്യ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യ വികസിപ്പിചച്ച രണ്ട് വാക്സിനുകളും ജനങ്ങളുടെ ആത്മവിശ്വാസം കൂട്ടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള കാർഗോ വിഭാഗത്തിനാവും മരുന്ന് എല്ലായിടത്തും എത്തിക്കാനുള്ള ചുമതല. 41 സ്ഥലങ്ങളിലേക്ക് ഇത് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണ്. ലഡാക്ക് നാഗാലാൻഡ് തുടങ്ങിയ ഇടങ്ങളിലും സംഭരണശാലകൾ അടുത്തയാഴ്ച തയ്യാറാകും. എല്ലാ ജില്ലയിലും വാക്സിൻ ഡിപ്പോകൾ തയ്യാറാക്കും എന്നാണ് സർക്കാർ നല്കുന്ന സൂചന.