തങ്ങൾ സംഘർഷം ഒഴിവാക്കാൻ പരമാവധി ശ്രമിക്കുമെന്നാണ് കര്‍ഷക നേതാവ് സർവൻ സിംഗ് പന്ധേർ പറഞ്ഞത്
ദില്ലി: സംയുക്ത കിസാൻ മോര്‍ച്ച ദില്ലി ചലോ മാർച്ച് തുടങ്ങാനിരിക്കെ വീണ്ടും ചര്‍ച്ചയ്ക്ക് താത്പര്യം പ്രകടിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. അവതരിപ്പിച്ച പദ്ധതിയിൽ നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കിയ കേന്ദ്ര കൃഷി മന്ത്രി അർജുൻ മുണ്ട, ചർച്ച നടന്നാൽ മാത്രമേ പരിഹാരം ഉണ്ടാകൂവെന്നും പ്രശ്നങ്ങൾക്ക് ഉറപ്പായും പരിഹാരം കാണുമെന്നും പറഞ്ഞു. സമാധാന പരമായി മുന്നോട്ട് പോകാൻ അധികൃതർ അനുവദിക്കണമെന്ന് കര്‍ഷക നേതാക്കൾ ആവശ്യപ്പെട്ടു.
തങ്ങൾ സംഘർഷം ഒഴിവാക്കാൻ പരമാവധി ശ്രമിക്കുമെന്നാണ് കര്‍ഷക നേതാവ് സർവൻ സിംഗ് പന്ധേർ പറഞ്ഞത്. ബാരിക്കേഡുകൾ മാറ്റാൻ സര്‍ക്കാര്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ ശംഭു അതിർത്തിയിൽ ദില്ലി ചലോ തുടങ്ങാൻ കർഷകര്‍ അവസാന വട്ട ഒരുക്കത്തിലാണ്. ഇവിടെജെസിബികൾ എത്തിച്ചിട്ടുണ്ട്. കണ്ണീർ വാതക പ്രയോഗം പ്രതിരോധിക്കാൻ ഗോഗിളുകൾ വിതരണം ചെയ്യുന്നുണ്ട്. പഞ്ചാബ് പോലീസും സർവസജ്ജമായി നിലയുറപ്പിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് മാർച്ച് ഹരിയാനയിൽ പ്രവേശിക്കും എന്നാണ് മുന്നറിയിപ്പ്.
സംഘർഷം ഉണ്ടായാൽ ഉത്തരവാദിത്വം സർക്കാരുകൾക്കായിരിക്കുമെന്ന് കർഷക നേതാക്കൾ അറിയിച്ചു. ദില്ലി ചലോ മാർച്ച് നവംബർ 7 ന് തീരുമാനിച്ചതാണ്. സംഘർഷത്തിന് തങ്ങൾക്ക് താത്പര്യമില്ലെന്നും ബാരിക്കേഡുകൾ ഇട്ട് തടയുന്നത് അവകാശങ്ങൾ നിഷേധിക്കലാണെന്നും നേതാക്കക്ഷ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ സഹകരിച്ചാൽ ദില്ലി ചലോ മാര്‍ച്ച് സമാധാനപരമായി നടക്കുമെന്നും കര്‍ഷക നേതാക്കൾ പറഞ്ഞു.
