കഴിഞ്ഞ ഡിസംബര്‍ മുതല്‍ 2024 മാര്‍ച്ച് വരെയാണ് ഉള്ളി കയറ്റുമതിക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഉളളി വില പിടിച്ചു നിര്‍ത്താനായിരുന്നു നടപടി

ദില്ലി: രണ്ടു മാസമായി തുടരുന്ന ഉള്ളി കയറ്റുമതി നിരോധനം കേന്ദ്ര സർക്കാർ ഭാഗികമായി പിൻവലിച്ചു. അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിയന്ത്രിതമായ അളവിൽ നിശ്ചിത രാജ്യങ്ങളിലേക്ക് ഉളളി കയറ്റുമതി പുനരാരംഭിക്കും. മൂന്ന് ലക്ഷം മെട്രിക് ടണ്‍ ഉളളി കയറ്റുമതിയ്ക്കാണ് അനുമതി. ബംഗ്ലാദേശ്, ശ്രീലങ്ക, മൗറിഷ്യസ്, ബഹ്റൈന്‍, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ചെറിയ അളവില്‍ ഉള്ളി കയറ്റി അയയ്ക്കുക.

കഴിഞ്ഞ ഡിസംബര്‍ മുതല്‍ 2024 മാര്‍ച്ച് വരെയാണ് ഉള്ളി കയറ്റുമതിക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഉളളി വില പിടിച്ചു നിര്‍ത്താനായിരുന്നു നടപടി. എന്നാൽ ഉളളി ഉത്പാദനം പൂറ്വ്വ സ്ഥിതിയിലാവുകയും വില കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിഷേധവുമായെത്തി. പിന്നാലെയാണ് സർക്കാർ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് അടുത്ത ദിവസം പുറത്തു വരും. മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും കർഷകർ തീരുമാനത്തെ സ്വാഗതം ചെയ്തു.