നെല്ലിന്‍റെ താങ്ങുവില കൂട്ടി കേന്ദ്രസര്‍ക്കാര്‍; ക്വിന്‍റലിന് 1940 രൂപയാക്കി
താങ്ങുവിലയുടെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി പറഞ്ഞു.
ദില്ലി: കർഷക സമരത്തിനിടെ നെല്ല് ഉൾപ്പടെയുള്ള ധാന്യവിളകളുടെ താങ്ങുവില കൂട്ടി കേന്ദ്രസർക്കാർ. നെല്ലിന് ക്വിന്‍റലിന് 72 രൂപ കൂട്ടി താങുവില 1940 രൂപയാക്കി. കഴിഞ്ഞ വർഷത്തെ 1868 രൂപയിൽ നിന്നാണ് ക്വിന്‍റലിന് 1949 രൂപയായി നെല്ലിന്‍റെ താങ്ങുവില കൂട്ടിയത്. എള്ളിന് 452 രൂപ, തുവരപ്പരിപ്പിനും ഉഴുന്നിനും 300 രൂപ എന്നിങ്ങനെയാണ് ക്വിന്‍റലിന് വില കൂട്ടിയത്.
തുടർസമരം പ്രഖ്യാപിച്ച് കർഷകർ മുന്നോട്ട് പോകുന്നതിനിടെയാണ് താങ്ങുവില കൂട്ടി കർഷകരെ ഒപ്പം നിർത്താനുള്ള കേന്ദ്ര നീക്കം. താങ്ങുവിലയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും ഈക്കാര്യം സർക്കാർ ഉറപ്പാക്കുമെന്നും കേന്ദ്ര കൃഷിമന്ത്രി വ്യക്തമാക്കി. കാര്‍ഷിക നിയമം പിൻവലിക്കുക എന്ന ഉപാധി ഒഴികെയുള്ളവയിൽ കർഷകരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറണെന്ന് മന്ത്രി നരേന്ദ്രസിങ്ങ് തോമർ വ്യക്തമാക്കി.
അതേസമയം കൊൽക്കത്തിൽ കർഷകനേതാവ് രാകേഷ് ടിക്കായത്ത് മുഖ്യമന്ത്രി മമതാ ബാനർജിയുമായി കൂടിക്കാഴ്ച്ച നടത്തി. ദേശീയ വിഷയങ്ങളിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒറ്റക്കെട്ടായി രംഗത്തെണമെന്ന് ടിക്കായത്ത് പറഞ്ഞു. കർഷകസമരത്തിന് എല്ലാ പിന്തുണയും നൽകുന്നതായി മമതാ ബാനർജി അറിയിച്ചു.