കര്‍ണാടക പ്രതിസന്ധി; ഇരുസഭകളിലും പ്രതിഷേധം, പന്ത് ഗവര്‍ണറുടെ കോര്‍ട്ടിലെന്ന് ബിജെപി
പന്ത് സ്പീക്കർക്കൊപ്പം ഗവർണ്ണറുടെയും കോർട്ടിലാണെന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ഈയാഴ്ച തന്നെ കേന്ദ്രം ഗവർണ്ണറിൽ നിന്ന് റിപ്പോർട്ടു തേടും. പകരം സർക്കാരിന് സാധ്യത ഇല്ലെങ്കിൽ രാഷ്ട്രപതി ഭരണം എന്ന ആലോചനയും ശക്തമാണ്.
ദില്ലി: കർണ്ണാടകത്തിലെ സംഭവങ്ങളിൽ കേന്ദ്രസര്‍ക്കാര്‍ ഗവർണ്ണറിൽ നിന്ന് റിപ്പോർട്ടു തേടിയേക്കും. പന്ത് സ്പീക്കർക്കൊപ്പം ഗവർണ്ണറുടെയും കോർട്ടിലാണെന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കി. കർണ്ണാടകത്തിലെ രാഷ്ട്രീയസംഭവങ്ങളെച്ചൊല്ലി രാജ്യസഭയിലും ലോക്സഭയിലും പ്രതിഷേധം അലയടിച്ചു. രാജ്യസഭയിൽ രണ്ടു തവണ കോൺഗ്രസ് നടുത്തളത്തിൽ ഇറങ്ങി. രാവിലത്തെ സഭാ നടപടികൾ സ്തംഭിച്ചു.
കർണ്ണാടക സർക്കാരിനെ സംരക്ഷിക്കാനുള്ള കോൺഗ്രസ് നീക്കം വിജയിക്കില്ലെന്നാണ് ബിജെപി വിലയിരുത്തൽ. ഈയാഴ്ച തന്നെ കേന്ദ്രം ഗവർണ്ണറിൽ നിന്ന് റിപ്പോർട്ടു തേടും. പകരം സർക്കാരിന് സാധ്യത ഇല്ലെങ്കിൽ രാഷ്ട്രപതി ഭരണം എന്ന ആലോചനയും ശക്തമാണ്.
സർക്കാരുകളെ വീഴ്ത്തുന്ന രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും കോൺഗ്രസ് നേതാവ് അധിർരഞ്ജൻ ചൗധരി സഭയില്‍ ആവശ്യപ്പെട്ടു.ബിജെപിക്കെതിരെ ഉന്നയിക്കുന്നത് അനാവശ്യ ആരോപണങ്ങളാണെന്ന് രാജ്നാഥ് സിംഗ് തിരിച്ചടിച്ചു.
അതേസമയം, രാവിലെ ചേർന്ന ബിജെപി പാർലമെൻററി പാർട്ടി യോഗത്തിൽ കർണ്ണാടകത്തിലെ പ്രതിസന്ധിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിച്ചു. യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ട പാർലമെന്‍ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി രാജ്ഭവൻ വൈകാതെ ഇടപെടും എന്ന സൂചന നല്കി. എംഎൽഎമാർ രാജിക്കത്ത് ഗവർണ്ണർക്കും നല്കിയിട്ടുള്ളതിനാല്‍ പന്ത് ഗവർണ്ണറുടെ കോർട്ടിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.