'വാക്സീനേഷന് തോത് വർധിപ്പിക്കണം'; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്രം
കേരളത്തിലെ കൊവിഡ് വ്യാപനം രൂക്ഷമാകാൻ കാരണം പരിശോധനകളിൽ വരുത്തിയ കുറവെന്നാണ് കേന്ദ്ര സംഘത്തിന്‍റെ വിലയിരുത്തൽ. പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടാൻ സംഘം നിർദേശം നൽകിയിട്ടുണ്ട്.
ദില്ലി: 21 ദിവസം കൊണ്ട് രാജ്യത്ത് 54 ലക്ഷം പേർക്ക് കൊവിഡ് വാക്സീൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്സീനേഷന്‍റെ തോത് കൂട്ടാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. വാക്സീനേഷൻ അവലോകന യോഗത്തിലാണ് കേന്ദ്രത്തിന്‍റെ ആവശ്യം. 12 സംസ്ഥാനങ്ങൾ മുൻഗണന പട്ടികയുടെ 60 ശതമാനം പേർക്കും വാക്സീൻ നൽകിയതായി കേന്ദ്രം വിലയിരുത്തി. വാക്സീനേഷന്‍റെ രണ്ടാമത്തെ ഡോസ് പതിമൂന്നാം തിയതി മുതൽ കൊടുത്തു തുടങ്ങുമെന്നും കേന്ദ്രം അറിയിച്ചു.
കേരളത്തിലെ കൊവിഡ് വ്യാപനം രൂക്ഷമാകാൻ കാരണം പരിശോധനകളിൽ വരുത്തിയ കുറവെന്നാണ് കേന്ദ്ര സംഘത്തിന്‍റെ വിലയിരുത്തൽ. പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടാൻ സംഘം നിർദേശം നൽകിയിട്ടുണ്ട്. ടെസ്റ്റ് പൊസിറ്റിവിറ്റി ഉയരുന്നതിലും സംഘം വിശദീകരണം തേടിയിട്ടുണ്ട്. സമ്പർക്ക രോഗികളെ കണ്ടെത്തുന്നതിലും നിരീക്ഷണത്തിൽ ആക്കുന്നതിലും കൂടുതൽ ജാഗ്രത വേണമെന്ന് കേന്ദ്ര സംഘം നിർദേശം നൽകി. ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ സംഘം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കും.