userpic
user icon
0 Min read

തീവ്രവാദികളെ ജീവനോടെ പിടികൂടാൻ ശ്രമിക്കണം, സൈന്യത്തിനും പൊലീസിനും  നിർദേശം, ലക്ഷ്യം പാകിസ്ഥാനെ തുറന്ന് കാട്ടൽ

Centre asked indian Army and Police to catch Pahalgam terrorists alive

Synopsis

പെഹൽഗാമിൽ നിന്നും നാൽപത് കിലോമീറ്റർ മാറി വനപ്രദേശത്ത് സൈന്യവും പൊലീസും ഭീകരർക്കായി തിരച്ചിൽ നടത്തുന്നു.  

ദില്ലി: പഹൽഗാമിൽ ആക്രമണം നടത്തിയ തീവ്രവാദികളെ ജീവനോടെ പിടികൂടാൻ ശ്രമിക്കണമെന്ന് സൈന്യത്തിനും പൊലീസിനും കേന്ദ്ര സർക്കാരിന്റെ നിർദേശം. ഭീകരർ എത്തിയത് പാകിസ്ഥാനിൽ നിന്നാണെന്നും തീവ്രവാദത്തിന് പാകിസ്ഥാൻ പിന്തുണ നൽകുന്നുവെന്നും ലോകത്തിന് മുന്നിൽ തെളിവ് സഹിതം അവതരിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പെഹൽഗാമിൽ നിന്നും നാൽപത് കിലോമീറ്റർ മാറി വനപ്രദേശത്ത് സൈന്യവും പൊലീസും ഭീകരർക്കായി തിരച്ചിൽ നടത്തുകയാണ്.

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ സൈന്യത്തിന് പ്രധാനമന്ത്രി പൂർണ അധികാരം നൽകിയിരുന്നു. തിരിച്ചടിക്കാനുള്ള നിർദ്ദേശം പ്രധാനമന്ത്രി സേനകൾക്ക് നൽകിയ സാഹചര്യത്തിൽ  പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയുടെ സഹായം തേടിയിട്ടുണ്ട്. സംയമനത്തിന് ഇന്ത്യയ്ക്ക് നിർദ്ദേശം നൽകണമെന്നാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് യുഎൻ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടത്.  

പൈൻ മരക്കാടുകളിൽ നിന്നും ഭീകരരെത്തി വെടിയുതിർക്കുന്നു, രക്ഷപ്പെടുന്നു; തീവ്രവാദ ആക്രമണം പുനരാവിഷ്കരിച്ച് എൻഐഎ

പഹൽഗാം ഭീകരാക്രമണത്തിൽ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ്ണാധികാരം നല്‍കിയതിന് പിന്നാലെ ദില്ലിയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണ്ണായക യോഗങ്ങള്‍ ചേര്‍ന്നു. സാമ്പത്തിക, സുരക്ഷ, രാഷ്ട്രീയ കാര്യ സമിതി യോഗങ്ങളാണ് ആദ്യം നടന്നത്. ആഭ്യന്തരമന്ത്രി അമിത്ഷാ , പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തുടങ്ങിയവര്‍ യോഗങ്ങളില്‍ പങ്കെടുത്തു. പിന്നാലെ കേന്ദ്രമന്ത്രിസഭയും യോഗം ചേര്‍ന്നു.സിന്ധു നദി ജല കരാര്‍ മരവിപ്പിച്ച് പാകിസ്ഥാനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ സാമ്പത്തിക ഉപരോധം ശക്തമാക്കാനാണ് നീക്കം. ഇറക്കുമതിയടക്കം നിലവിലുള്ള വാണിജ്യ ബന്ധം പൂര്‍ണ്ണമായും നിര്‍ത്തിയേക്കും. പാകിസ്ഥാനി വിമാനങ്ങളുടെ സഞ്ചാരം തടഞ്ഞ് ഇന്ത്യന്‍ വ്യോമപാത അടച്ചേക്കും. കപ്പല്‍ ഗതാഗതത്തിനും തടയിടാന്‍ സാധ്യതയുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനെ തുറന്ന് കാട്ടും. എംപിമാരുടെ സംഘത്തെ അറബ് രാജ്യങ്ങളിലേക്കയച്ച് സാഹചര്യം വിശദീകരിക്കും. 

'ഉത്തരവാദിത്തം കാണിക്കണം, അല്ലെങ്കിൽ ശക്തമായ മറുപടി നൽകാൻ പാകിസ്ഥാന് ശേഷിയുണ്ട്'; ഭീഷണി മുഴക്കി ഇമ്രാൻ ഖാൻ

മന്ത്രിസഭ യോഗത്തിന് ശേഷം വിവിധ മന്ത്രാലയ സെക്രട്ടറിമാരുമായും മോദി കൂടിക്കാഴ്ച നടത്തി. തിരിച്ചടിക്കാന്‍ സാഹചര്യവും, സമയവും തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതോടെ വിശദമായ പദ്ധതി സൈന്യം പ്രധാനമന്ത്രിക്ക് നല്‍കും. പ്രധാനമന്ത്രിയുടെ അനുമതിയോടെയാകും ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുക. ഇതിനിടെ പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷത്തിന്‍റെ ആവശ്യം പരിഗണനയിലുണ്ടെന്നും, സര്‍ക്കാര്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ അറിയിച്ചു. 

 

Latest Videos