മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ. അംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം വന്നാൽ ലഫ്.ഗവർണർക്ക് അന്തിമ തീരുമാനമെടുക്കാം.
ദില്ലി : ദില്ലിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റവുമായി ബന്ധപ്പെട്ട് പുതിയ ഓർഡിനൻസുമായി കേന്ദ്രം. സ്ഥലം മാറ്റം, നിയമനം എന്നിവയ്ക്ക് പുതിയ അതോറിറ്റി രൂപീകരിച്ചു. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ. അംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം വന്നാൽ ലഫ്.ഗവർണർക്ക് അന്തിമ തീരുമാനമെടുക്കാം. സുപ്രീംകോടതി വിധി വഴി സംസ്ഥാനത്തിന് കിട്ടിയ അധികാരം വെട്ടിക്കുറയ്ക്കാനാണ് ഓർഡിനൻസ് കൊണ്ടുവരുന്നതിലൂടെ കേന്ദ്രത്തിന്റെ നീക്കം. സുപ്രിംകോടതി വിധി പ്രകാരം പൂർണ്ണാധികാരം മുഖ്യമന്ത്രിയിൽ എത്തിയത് മറിക്കടക്കാനാണ് ഓർഡിനൻസെന്ന് എഎപിയും വിമർശിച്ചു. കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ എ എ പി രംഗത്തെത്തി. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ജനാധിപത്യത്തിൽ വിശ്വാസമില്ലെന്നും കേന്ദ്രനീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും എ എ പി വ്യക്തമാക്കി.
ദില്ലിയിലെ ഭരണാധികാരതർക്കം വീണ്ടും സുപ്രീംകോടതിയിലേക്ക് നീങ്ങുകയാണെന്ന് വ്യക്തം. കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധത്തിനാണ് ആംആദ്മിപാർട്ടി തീരുമാനം. ഭരണാധികാരത്തെ ചൊല്ലി വർഷങ്ങൾ നീണ്ട കെജരിവാൾ - മോദി പോരിനാണ് സുപ്രീം കോടതി കഴിഞ്ഞയാഴ്ചയായിരുന്നു തീർപ്പ് കൽപിച്ചത്. ഭരണനിർവഹണ അധികാരം ദില്ലി സർക്കാരിനെന്ന വിധി എഎപി സർക്കാരിന് രാഷ്ട്രീയ നേട്ടം നൽകി. വിധിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ മാറ്റം പോലുള്ള തീരുമാനങ്ങൾ ദില്ലി സർക്കാർ എടുത്തുതുടങ്ങിയതിന് പിന്നാലെയാണ് അർധരാത്രി ഓർഡിനൻസ് ഇറക്കി കേന്ദ്രം വെട്ടാൻ ശ്രമിച്ചത്.
വിധി വഴി മുഖ്യമന്ത്രിക്ക് കിട്ടിയ അധികാരം അതോറിറ്റിയെ നിയോഗിച്ചാണ് കേന്ദ്രം മറിക്കടന്നത്. സ്ഥലമാറ്റം,നിയമനം വിജിലന്‍സ് അന്വേഷണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നാഷണല്‍ ക്യാപിറ്റല്‍ സര്‍വീസസ് അതോറിറ്റി കേന്ദ്രം രൂപീകരിച്ചു. നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി നിയമത്തിൽ ഭേദഗതി വരുത്തിയാണ് കേന്ദ്രം വീണ്ടും അധികാരം ഉറപ്പിച്ചത്. മുഖ്യമന്ത്രിയാണ് സമിതി അധ്യക്ഷൻ. ചീഫ് സെക്രട്ടറി, ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ. സമിതിയിൽ വോട്ടെടുപ്പിലൂടെ എല്ലാം നിശ്ചയിക്കണം എന്ന നിർദ്ദേശം ഭരണനിർവ്വഹണത്തിൽ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിക്കും മുകളിലാക്കുന്നതാണെന്നാണ് വിമർശനം. കേന്ദ്രസർക്കാർ പ്രതിനിധിയായി തർക്ക വിഷയങ്ങളിൽ അന്തിമതീരുമാനം സ്വീകരിക്കുന്നതിനുള്ള അധികാരം ലഫ്‌റ്റനന്റ് ഗവർണർക്കും നൽകി.
