ബംഗ്ലാദേശിൽ കുടുങ്ങിക്കിടക്കുന്ന 2680 ഇന്ത്യക്കാരെ സംസ്ഥാനത്ത് പ്രവേശിപ്പിക്കണമെന്ന് ബംഗാളിനോട് കേന്ദ്രം
ആദ്യഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് മുതലാണ് ഇവർ ബംഗ്ലാദേശിൽ കുടുങ്ങിപ്പോയത്. ഇവരെ സംസ്ഥാനത്ത് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്ത ആവശ്യപ്പെട്ടിരുന്നു.
പശ്ചിമബംഗാൾ: ബംഗ്ലാദേശില്‍ കുടങ്ങിക്കിടക്കുന്ന 2,680 ഇന്ത്യാക്കാരെ സംസ്ഥാനത്ത് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് പശ്ചിമ ബംഗാളിനോട് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടു. ആദ്യഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് മുതലാണ് ഇവർ ബംഗ്ലാദേശിൽ കുടുങ്ങിപ്പോയത്. ഇവരെ സംസ്ഥാനത്ത് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്ത ആവശ്യപ്പെട്ടിരുന്നു.
പെട്രാപോള്‍-ബെനാപോള്‍ ചെക്ക്‌പോസ്റ്റ് വഴി ബംഗ്ലാദേശില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് 2,399 പേര്‍ രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി വിക്രം ദൊരൈസ്വാമി ചീഫ് സെക്രട്ടറി രാജിവ സിന്‍ഹയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഫുള്‍ബാരി അതിര്‍ത്തി വഴി 281 പേരും രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി കത്തിൽ പറയുന്നു.
ബംഗ്ലാദേശില്‍ കുടുങ്ങിക്കിടക്കുന്ന ആളുകള്‍ കടുത്ത ദുരിതത്തിലാണെന്നും സ്‌കൂള്‍ വരാന്തയിലോ പൊതുപാര്‍ക്കുകളിലോ അഭയം തേടിയിരിക്കുകയാണെന്നും കത്തില്‍ പറയുന്നു. ബന്ധുക്കളെ കാണാനായി അയല്‍രാജ്യത്ത് പോയ തൊഴിലാളികളാണ് ഇവരില്‍ ഭൂരിഭാഗമെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതേസമയം കേന്ദ്രത്തിന്റെ അഭ്യര്‍ഥന സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുകയാണെന്നും ട്രെയിനില്‍ കയറുന്നതിന് മുമ്പ് കുടുങ്ങിക്കിടക്കുന്നവരുടെ ആരോഗ്യ പരിശോധന നടത്തുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ബംഗാള്‍ പ്രതികരിച്ചു.