ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ ആക്രമണം
ദില്ലി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനുനേരെ വധശ്രമം. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റു. തലനാരിഴയ്ക്കാണ് ആസാദ് രക്ഷപ്പെട്ടത്. പരിക്ക് ഗുരുതരമല്ല. അന്വേഷണം തുടങ്ങി പൊലീസ് അറിയിച്ചു. ആസാദിന്റെ ഇടുപ്പിലാണ് വെടി കൊണ്ടത്, പരിക്ക് ഗുരുതമല്ല, അന്വേഷണം പുരോഗമിക്കുകയാണെന്ന് യുപി പൊലീസ് എസ്എസ്പി വിപിൻ താഡാ പറഞ്ഞു.
വൈകുന്നേരം അഞ്ചേകാലോടെയാണ് സംഭവം. ഇളയസഹോദരനുൾപ്പെടെ അഞ്ച് പേർക്ക് ഒപ്പം കാറിൽ സഹാറൻപൂരിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം. ഹരിയാന രജിസ്ട്രേഷൻ കാറിൽ എത്തിയ സംഘമാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. രണ്ട് വെടിയുണ്ടകൾ കാറിൽ തുളഞ്ഞ് കയറി. ഒരു വെടിയുണ്ട കാറിന്‍റെ ചില്ലുകള്‍ തകര്‍ന്നു. മറ്റൊരു വെടിയുണ്ട സീറ്റിലും തുളഞ്ഞുകയറി. ഈ വെടിയുണ്ട കൊണ്ടാണ് ആസാദിന് പരിക്കേറ്റത്. ആസാദിന്റെ ഇടുപ്പിലാണ് വെടി കൊണ്ടത്, പരിക്ക് ഗുരുതമല്ല. സഹാറൻപൂരിലെ ജില്ലാ ആശുപത്രിയിലേക്ക് ആസാദിനെ മാറ്റി. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
സംഭവത്തെ അപലപിച്ച് പ്രതിപക്ഷം രംഗത്ത് എത്തി. യുപിയിൽ ജംഗിൾരാജാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു.കുറ്റവാളികളെ ഉടനടി പിടികൂടണമെന്ന് ഗുസ്തിതാരം ബജറംഗ് പൂനിയ ആവശ്യപ്പെട്ടു. ആസാദിനെ പ്രവേശിപ്പിച്ച് ജില്ലാ ആശുപത്രിയിൽ സുരക്ഷ ശക്തമാക്കി. സംഘർഷസാഹചര്യം കണക്കിലെടുത്ത് പശ്ചിമയുപിയിൽ പൊലീസ് ജാഗ്രത നിർദ്ദേശം നൽകി. പ്രമുഖ ദളിത് നേതാവായ ആസാദ് പൗരത്വഭേദഗതി നിയമത്തിനെതിരായ സമരം മുതൽ ഗുസ്തി താരങ്ങളുടെ സമരത്തിൽ വരെ സജീവസാന്നിധ്യമായിരുന്നു.

