രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിന്‍റെ രാജി അംഗീകരിച്ചതിന് പിന്നാലെയാണ് പുതുതായി ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതിയിറക്കിയത്

ദില്ലി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിന്‍റെ രാജി അംഗീകരിച്ചതിന് പിന്നാലെയാണ് പുതുതായി ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതിയിറക്കിയത്. ആനന്ദബോസിന് പകരമായി തമിഴ്നാട് ഗവര്‍ണര്‍ ആര്‍എൻ രവിയെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചു. ആര്‍എൻ രവിക്ക് പകരം തമിഴ്നാട് ഗവര്‍ണറിന്‍റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് നൽകി. മുൻ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും ബിഹാര്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റി. റിട്ട. ലെഫ്റ്റ്നന്‍റ് ജനറൽ സയ്യിദ് അത ഹസൈൻ ആണ് പുതിയ ബിഹാര്‍ ഗവര്‍ണര്‍. 

പുതിയ ദില്ലി ലഫ്. ഗവര്‍ണറായി തരണ്‍ജിത് സിങ് സന്ധുവിനെ നിയമിച്ചു. ദില്ലി ലഫ്. ഗവര്‍ണര്‍ വിനയ്‍കുമാര്‍ സക്സേനെയെ ലഢാക്ക് ലഫ്. ഗവര്‍ണറായും തെലങ്കാന ഗവര്‍ണര്‍ ജിഷ്ണു ദേവ് വര്‍മ്മയെ മഹാരാഷ്ട്ര ഗവര്‍ണറായും നന്ദകിഷോര്‍ യാദവിനെ നാഗാലാന്‍ഡ് ഗവര്‍ണറായും നിയമിച്ചു. രാജിവെച്ച ലഡാക്ക് ലഫ്. ഗവര്‍ണര്‍ കവിന്ദര്‍ ഗുപ്തയെ ഹിമാചൽ പ്രദേശ് ഗവര്‍ണറായി നിയമിച്ചു. ഹിമാചൽ പ്രദേശ് ഗവര്‍ണറായിരുന്ന ശിവപ്രതാപ് ശുക്ലയെ പുതിയ തെലങ്കാന ഗവര്‍ണറായും നിയമിച്ചു. രാജിവെച്ച ആനന്ദ ബോസിന് പുതിയ ചുമതലകളൊന്നും നൽകിയിട്ടില്ല.