പേടിഎം വഴി പണം സ്വീകരിക്കാനുള്ള ക്യു ആർ കോഡ് കാർഡുകൾ കഴിഞ്ഞ ദിവസം ട്രാഫിക് പൊലീസിന് കൈമാറിക്കൊണ്ട് സിറ്റി പൊലീസ് കമ്മീഷണർ ശങ്കർ ജിവാൾ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ചെന്നൈ: ചെന്നൈയിലെ തട്ടുകടകളിൽ വരെ ഇപ്പോൾ ക്യു ആർ കോഡ് സ്കാൻ ചെയ്ത് സാധനങ്ങൾ വാങ്ങാം. വലുപ്പച്ചെറുപ്പമില്ലാതെ വ്യാപാര സ്ഥാപനങ്ങളിൽ ഇ പേയ്‍മെന്‍റ് സംവിധാനമുണ്ട്. നഗരത്തിന്‍റെ ശീലം ഇതായതുകൊണ്ട് തന്നെ വഴിയോരക്കച്ചവടക്കാരടക്കം എന്നേ പേടിഎമ്മും ഗൂഗിൾ പേയുമെല്ലാം വഴി പണം സ്വീകരിച്ചുതുടങ്ങി. പക്ഷേ ട്രാഫിക് പെറ്റിയടക്കം ഉള്ള നിയമലംഘനങ്ങൾക്ക് പൊലീസ് പണം വാങ്ങി രസീത് നൽകുകയായിരുന്നു പതിവ്.

എന്തിനുമേതിനും ഇ - പേയ്മെന്‍റ് ചെയ്യുന്ന നഗരയാത്രികരിൽ പലരുടേയും പോക്കറ്റിൽ പണവും കാണില്ല. വഴിയോരത്ത് വണ്ടി പാർക്ക് ചെയ്ത് പിഴയടക്കാനുള്ള പണമെടുക്കാൻ എടിഎമ്മുകൾ തേടി ഇറങ്ങേണ്ടിവരും. ഇതിന്‍റെ പേരിൽ പൊലീസുമായുള്ള തർക്കങ്ങളും പതിവ്. പിഴ ചുമത്തി വിടുന്നവർ പിന്നീട് പിഴ ഒടുക്കാതിരിക്കുന്നതും പൊലീസിന് തലേവേദനയാണ്. ഇത്തരക്കാരോട് ഉടൻ പിഴ അടക്കണം എന്നാവശ്യപ്പെടാനായി അടുത്തിടെ പൊലീസ് കോൾ സെന്‍ററുകൾ അടക്കം തുടങ്ങിയിരുന്നു.

ഈ ബുദ്ധിമുട്ടിനെല്ലാം പരിഹാരമായാണ് പിഴ അടയ്ക്കാൻ പൊലീസ് ക്യു ആർ കോഡ് സംവിധാനം ഒരുക്കിയത്. ഇനി പണമില്ലെന്ന് പറഞ്ഞൊഴിയാനാകില്ല. പേടിഎം വഴി പണം സ്വീകരിക്കാനുള്ള ക്യു ആർ കോഡ് കാർഡുകൾ കഴിഞ്ഞ ദിവസം ട്രാഫിക് പൊലീസിന് കൈമാറിക്കൊണ്ട് സിറ്റി പൊലീസ് കമ്മീഷണർ ശങ്കർ ജിവാൾ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ട്രാഫിക് നിയന്ത്രണ ചുമതലിയിലുള്ള എല്ലാ പൊലീസ് സംഘത്തിനും ഇത്തരം കാർ‍‍ഡ് കൈമാറും. ആദ്യ ഘട്ടത്തിൽ 300 കാർഡുകളാണ് വിതരണം ചെയ്തത്. ഇത് ഉപയോഗിക്കാൻ പൊലീസുകാർക്കുള്ള പരിശീലനവും പൂർത്തിയായി.

കാർഡിലെ ക്യു ആർ കോഡ് സ്മാർട്ട് ഫോണിൽ സ്കാൻ ചെയ്താൽ പേടിഎം ആപ്പിലെ ഇ ചെല്ലാൻ പേജിലേക്ക് റീ ഡയറക്ട് ചെയ്യും. പിഴയുടെ ചെല്ലാൻ ഐഡിയും വാഹനനമ്പറും നൽകിയ ശേഷം യുപിഐ ആപ്പുകൾ വഴിയോ ഡബിറ്റ്, ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ചോ പിഴ ചുമത്തപ്പെട്ടയാൾക്ക് പണം അടയ്ക്കാം. ഗതാഗത നിയമലംഘനങ്ങൾ സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യാനും നിയമലംഘകരെ വിളിച്ച് ഓർമപ്പെടുത്താനുമായി തുടങ്ങിയ കോൾ സെന്‍ററുകളിലും ക്യു ആർ കോഡ് രേഖപ്പെടുത്തിയ ബോർഡുകൾ സ്ഥാപിക്കും.

Read More : 'മദ്യപിച്ച് വാഹനമോടിച്ചയാൾ അപകടം ഉണ്ടാക്കിയാൽ വാഹനത്തിലെ യാത്രക്കാർക്കും തുല്യ ഉത്തരവാദിത്തം'

ഇവിടങ്ങളിൽ നേരിട്ട് എത്തിയും കോഡ് സ്കാൻ ചെയ്ത് പിഴയടക്കാം. ഇതിനായി കോൾ സെന്‍റർ ചുമതലയിൽ ഡ്യൂട്ടിയിലുള്ളവരുടെ സഹായവും കിട്ടും. കോൾ സെന്‍ററുകളിൽ നിന്ന് നിയമലംഘനത്തിന് പിഴ കുടിശ്ശികയുള്ളവരുടെ ഫോണുകളിലേക്ക് നിരന്തരം എസ്എംഎസ് സന്ദേശങ്ങൾ അയക്കും. സന്ദേശത്തിനൊപ്പമുള്ള ലിങ്ക് തുറന്നാലും ഇ ചെല്ലാൻ പേജിലെത്താം. 

Read More :  ചിതലിനെ കൊല്ലാന്‍ അച്ഛനും അമ്മയും വീടിനുള്ളില്‍ തീയിട്ടു; മകള്‍ പൊള്ളലേറ്റു മരിച്ചു