ഉത്തർപ്രദേശിലെ ഖോരഗ്പൂരിൽ നടന്ന വിവാഹ വിരുന്നിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. വരന്റെ സംഘാംഗത്തിന്റെ ദേഹത്ത് ചിക്കൻ കറി വീണതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ അവസാനിക്കുകയായിരുന്നു.
ലഖ്നൗ: ഉത്തർപ്രദേശിലെ ഖോരഗ്പൂരിൽ കഴിഞ്ഞ ദിവസം ഒരു കല്യാണം നടന്നു. എല്ലാവരും സന്തോഷത്തോടെ കല്യാണത്തിന് എത്തുന്നു. പക്ഷേ വളരെ പെട്ടെന്നാണ് അവിടുത്തെ ആഘോഷ കാഴ്ചകൾ തമ്മിലടിയിലേക്കും സംഘർഷത്തിലേക്കും എത്തിയത്. കല്യാണത്തിന് എത്തിയ ഒരാളുടെ വസ്ത്രത്തിൽ ചിക്കൻ കറി വീണതായിരുന്നു കാരണം. ആ അടി അവസാനിച്ചത് ഒരാളാടെ മരണത്തിലാണ്. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. ഗോരഖ്പൂർ മുനിസിപ്പൽ ജീവനക്കാരന്‍റെ മകളുടെ വിവാഹവിരുന്ന് നടക്കുന്നു. വരന്റെ ബന്ധുക്കൾ വിവാഹ ഘോഷയാത്രയായി എത്തുന്നു. അപ്പോഴാണ് സമീപത്ത് വെച്ചിരുന്ന ചിക്കൻ കറി വരന്‍റെ സംഘത്തിലുണ്ടായിരുന്ന ഒരാളുടെ ദേഹത്ത് വീണത്. അതോടെ സീൻ മാറി. ഇരു വിഭാഗങ്ങൾ തമ്മിൽ വാക്കുതർക്കം തുടങ്ങി. പിന്നെയത് കല്ലേറിലും കയ്യാങ്കളിയിലും എത്തി. കലാശിച്ചു.
മുളവടികളും വാളുകളുമായി ഇരുവിഭാഗവും ഏറ്റുമുട്ടിയതോടെ വിവാഹപ്പന്തൽ യുദ്ധക്കളമായി. ഇതിനിടെ ഗുരുതരമായി പരിക്കേറ്റ സുമിത്തിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ച്ച സുമിത് മരിച്ചു. സുമിത്തിൻ്റെ കുടുംബം നൽകിയ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


