കുട്ടിയെ സ്കൂളിൽ വിടാത്തതിന്റെ കാരണം തേടിയ അധ്യാപകരോട് സുഖമില്ലെന്ന് അച്ഛൻ കള്ളം പറഞ്ഞു. സ്കൂൾ അധികൃതർ കുട്ടിയുടെ അമ്മയെ ബന്ധപ്പെട്ടതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്.

ബെംഗളൂരു: കർണാടകയിൽ ഏഴ് വയസുകാരന് നേരെ പിതാവിന്‍റെ ക്രൂരത. കുട്ടിയുടെ ഉള്ളം കയ്യിൽ പൊള്ളിക്കുകയും കണ്ണിൽ കുരുമുളകുപൊടി വിതറുകയും ചെയ്ത അച്ഛനെതിരെ പൊലീസ് കേസെടുത്തു. കുംട സ്വദേശി വിജയ നായിക്കിനെതിരെയാണ് കേസെടുത്തത്.

ഒരച്ഛനും ചെയ്യാത്ത, ചെയ്യരുതാത്ത ക്രൂരത- ഉത്തര കന്നഡ ജില്ലയിലെ കുംട സ്വദേശി വിജയ നായിക് മകനു നേരെ നടത്തിയ ക്രൂരതയെ വിശേഷിപ്പിക്കാൻ വേറെ വാക്കുകളില്ല. ഭാര്യയുമായുള്ള വിവാഹമോചനത്തിന് ശേഷം തനിക്കൊപ്പം കഴിയുന്ന രണ്ട് കുട്ടികളിൽ ഒരാളെയാണ് വിജയ നായിക് ക്രൂരമായി ഉപദ്രവിച്ചത്. ചട്ടുകം പഴുപ്പിച്ച് കയ്യിൽ വച്ച് പൊള്ളിച്ചു. കുഞ്ഞ് കണ്ണുകളിൽ കുരുമുളക് പൊടി തേച്ചു. സ്കൂളിൽ അയക്കാതെ ശുചിമുറിക്കകത്ത് പൂട്ടിയിട്ടു. ഒരു ഏഴ് വയസുകാരന് താങ്ങാവുന്നതിലും അധികമായിരുന്നു വിജയ നായിക്കിന്റെ ക്രൂരത.

പുറത്തുവന്നത് സ്കൂൾ അധികൃതർ കുട്ടിയുടെ അമ്മയെ വിളിച്ചതോടെ

വർഷങ്ങളായി ഭാര്യയുമായി പിരിഞ്ഞു ജീവിക്കുന്ന വിജയ് നായിക്കിന് കോടതിയാണ് കുട്ടികളുടെ സംരക്ഷണ ചുമതല കൈമാറിയിരുന്നത്. ഇതിനിടെ ഏതാനും ദിവസം മുൻപ് മറ്റൊരു സ്ത്രീയെ ഇയാൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇതോടെ സ്വന്തം അമ്മയെ കാണണമെന്ന് വാശിപിടിച്ച കുട്ടിയെയാണ് ഇയാൾ അതിക്രൂരമായി ഉപദ്രവിച്ചത്. കുട്ടിയെ സ്കൂളിൽ വിടാത്തതിന്റെ കാരണം തേടിയ അധ്യാപകരോട് സുഖമില്ലെന്ന് കള്ളവും പറഞ്ഞു. സ്കൂൾ അധികൃതർ കുട്ടിയുടെ അമ്മയെ ബന്ധപ്പെട്ടതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കു‌ഞ്ഞിന് ഡോക്ടർമാർ ചികിത്സ നൽകുകയാണ്. കൺപോളകൾ വീങ്ങിയ നിലയിലാണ്. അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.