നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരായ പ്രതിഷേധങ്ങൾക്ക് ശേഷം കോക്രോച്ച് ജനതാ പാർട്ടി (സിജെപി) അടുത്ത ഘട്ട മുന്നേറ്റത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 5, 6 തീയതികളിൽ മഹാരാഷ്ട്രയിലെ ഛത്രപതി സംഭജിനഗറിൽ പാർട്ടി യോഗം ചേരും. രാജ്യവ്യാപക പര്യടനം ഉൾപ്പെടെയുള്ള ഭാവി പരിപാടികൾ യോഗത്തിൽ ചർച്ചയാകും.

മുംബൈ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടത്തിയ ശക്തമായ പ്രതിഷേധങ്ങൾക്ക് ശേഷം, രാജ്യത്തെ യുവാക്കളെ സംഘടിപ്പിച്ച് അടുത്ത ഘട്ട മുന്നേറ്റത്തിന് രൂപം നൽകാൻ കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 5, 6 തീയതികളിൽ മഹാരാഷ്ട്രയിലെ ഛത്രപതി സംഭജിനഗറിൽ വെച്ച് പാർട്ടി രണ്ടുദിവസത്തെ യോഗം ചേരുമെന്ന് പ്രഖ്യാപിച്ചു. പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ, വക്താക്കൾ, സംഘടനാ നേതാക്കൾ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്.

ജന്തർ മന്തർ പ്രതിഷേധത്തിൽ സജീവമായി പങ്കെടുത്ത അമ്പതോളം പ്രധാന വോളന്റിയർമാരുമായും മറ്റ് ബന്ധപ്പെട്ടവരുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം. വരും ദിവസങ്ങളിൽ യുവാക്കളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും നേരിട്ടറിയുന്നതിനായി രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാനും പാർട്ടി പദ്ധതിയിടുന്നുണ്ട്. യുവാക്കളുടെ പ്രതീക്ഷകളെ അർത്ഥവത്തായ പ്രവർത്തനങ്ങളാക്കി മാറ്റാനുള്ള വഴി കണ്ടെത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിജെപി ചീഫ് വക്താവ് സൗരവ് ദാസ് വ്യക്തമാക്കി. രാജ്യവ്യാപക പര്യടനത്തിന്റെ സമയക്രമം ഉൾപ്പെടെ വിശദവിവരങ്ങൾ ഉടൻ പുറത്തുവിടും. അതേസമയം, യുവജന മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുമെങ്കിലും രാഷ്ട്രീയ പാർട്ടിയായി മാറാൻ നിലവിൽ പദ്ധതിയില്ലെന്ന് സ്ഥാപകൻ അഭിജിത് ദീപ്കെ വ്യക്തമാക്കിയിട്ടുണ്ട്.