തമിഴ്നാട്ടിലെ  പുതുക്കോട്ടയില്‍ സി ഐ എസ് എഫിന്‍റെ  വെടിവയ്പ്പ് പരിശീലന കേന്ദ്രത്തിൽ നിന്ന് വെടിയേറ്റ 11-കാരൻ മരിച്ചു. പുതുക്കോട്ട  നാർത്താമലൈ സ്വദേശി കലൈസെൽവന്‍റെ മകൻ പുകഴേന്തിയാണ് മരിച്ചത്.

ചെന്നൈ: തമിഴ്നാട്ടിലെ (Tamil Nadu) പുതുക്കോട്ടയില്‍ സി ഐ എസ് എഫിന്‍റെ (CISF) വെടിവയ്പ്പ് (Shooting) പരിശീലന കേന്ദ്രത്തിൽ നിന്ന് വെടിയേറ്റ 11-കാരൻ മരിച്ചു. പുതുക്കോട്ട നാർത്താമലൈ സ്വദേശി കലൈസെൽവന്‍റെ മകൻ പുകഴേന്തിയാണ് മരിച്ചത്. പുതുക്കോട്ട അമ്മഛത്രം പഞ്ചായത്തിലെ സിഐഎസ്എഫ് സ്‌നൈപ്പർ പരിശീലന കേന്ദ്രത്തിലാണ് സംഭവം. തഞ്ചാവൂ‍ർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് ആറേകാലോടെ മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ മാസം 30ന് മുത്തച്ഛനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് പുകഴേന്തിയുടെ തലയ്ക്ക് വെടിയേറ്റത്. സൈനികർ സ്നൈപ്പർ റൈഫിൾ പരിശീലനം നടത്തുന്നതിനിടെ കുട്ടിയുടെ തലയിൽ വെടിയേൽക്കുകയായിരുന്നു.

ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് ഉന്നം തെറ്റി പുറത്തേക്ക് പോയതോ സ്ട്രേ ബുള്ളറ്റോ സൈനികരുടെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടിയതോ ആണ് അപകടകാരണം എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ ഷൂട്ടിംഗ് പരിശീലന കേന്ദ്രം താൽക്കാലികമായി അടച്ചു. സംഭവത്തിൽ പുതുക്കോട്ട പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പൊലീസ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു.