ജമ്മു കശ്മീരിലെ രജൗരിയിൽ ഇന്ത്യൻ സൈന്യം രണ്ട് പാക് ഡ്രോണുകളെ വെടിവെച്ച് തുരത്തി. സൈനിക മേധാവിയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ഈ പ്രകോപനം. കത്വ വനമേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഭീകരവാദത്തിനെതിരെ ഇന്ത്യ ശക്തമായ നിലപാട് ആവർത്തിച്ചു.

കശ്മീർ: ജമ്മു കശ്മീരിലെ അതിർത്തി മേഖലകളിൽ പാകിസ്ഥാന്‍റെ ഭാഗത്തുനിന്നുള്ള പ്രകോപനങ്ങൾ വർധിക്കുന്നു. രജൗരി ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ന് വൈകുന്നേരത്തോടെ രണ്ട് പാക് ഡ്രോണുകളെ ഇന്ത്യൻ സൈന്യം കണ്ടെത്തി. സൈനിക മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പാകിസ്ഥാന് കർശന മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കുള്ളിലാണ് ഈ സംഭവം. രജൗരി സെക്ടറിലെ ദുംഗാല-നബ്ല മേഖലയിൽ ഡ്രോണുകൾ കണ്ടയുടനെ ജാഗ്രത പാലിച്ച ഇന്ത്യൻ സൈന്യം അവയ്ക്ക് നേരെ വെടിയുതിർക്കുകയും ഡ്രോണുകളെ തുരത്തുകയും ചെയ്തു. നിലവിൽ ഈ പ്രദേശങ്ങളിൽ കനത്ത ജാഗ്രത തുടരുകയാണ്.

അതേസമയം, കത്വ ജില്ലയിലെ ബില്ലവാർ വനമേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ രണ്ടാം ദിവസവും തുടരുകയാണ്. ചൊവ്വാഴ്ച ഉച്ചയോടെ ആരംഭിച്ച വെടിവെപ്പിൽ സൈന്യവും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടന്നു. ജെയ്‌ഷെ മുഹമ്മദ് കമാൻഡർ ഉൾപ്പെടെയുള്ള ഭീകരർ ഈ വനമേഖലയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രദേശം വളഞ്ഞ സൈന്യം തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാംബ, രജൗരി, പൂഞ്ച് തുടങ്ങിയ അതിർത്തി ജില്ലകളിൽ പാക് ഡ്രോണുകളുടെ സാന്നിധ്യം ആവർത്തിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ലഹരിമരുന്നും ആയുധങ്ങളും അതിർത്തി കടത്താനാണ് ഡ്രോണുകൾ പ്രധാനമായും ഉപയോഗിക്കുന്നതെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.

ഇന്ത്യയുടെ മുന്നറിയിപ്പ്

വാർഷിക കരസേനാ ദിനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ, പാകിസ്ഥാന്‍റെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കിയിരുന്നു. 2025-ൽ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' പോലുള്ള സൈനിക നടപടികൾ ഇനിയും തുടരുമെന്നും അതിർത്തി കടന്നുള്ള ഭീകരവാദത്തിന് കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ കശ്മീരിലെ അതിർത്തി ഗ്രാമങ്ങളിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്.

പാകിസ്ഥാനിൽ നിന്നുള്ള ഡ്രോണുകൾ അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടക്കുന്നത് നിയന്ത്രിക്കാൻ പാക് സൈനിക മേധാവിക്ക് നിർദ്ദേശം നൽകിയതായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി. ജമ്മു കശ്മീർ, പഞ്ചാബ് അടക്കം സംസ്ഥാനങ്ങളിൽ, പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഭാഗത്താണ് ഡ്രോണുകൾ കൂടുതൽ പ്രത്യക്ഷപ്പെടുന്നത്. ആണവായുധ ശേഷിയുള്ള ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ ഏറ്റുമുട്ടൽ നടന്നതിന് മാസങ്ങൾക്ക് ശേഷമാണ് ഡ്രോണുകൾ ഇന്ത്യൻ അതിർത്തി ലംഘിക്കുന്നത് തുടർച്ചയാകുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം കശ്മീരിലെ ജമ്മു മേഖലയിലുള്ള അതിർത്തിയിൽ അഞ്ച് ഡ്രോൺ നുഴഞ്ഞുകയറ്റങ്ങൾ ഉണ്ടായതായി ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.