'ജനനായകൻ' സിനിമയുടെ റിലീസ് തടഞ്ഞ കേന്ദ്രസർക്കാർ നടപടിയെ രാഹുൽ ഗാന്ധി വിമർശിച്ചു. ഇത് തമിഴ് സംസ്കാരത്തിന് മേലുള്ള ആക്രമണമാണെന്നും തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താൻ മോദിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു

'ജനനായകൻ' വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ചിത്രത്തിന്‍റെ റിലീസ് തടഞ്ഞ കേന്ദ്ര നടപടി, തമിഴ് സംസ്കാരത്തിന് മേലുള്ള ആക്രമണം ആണെന്ന് രാഹുൽ എക്സിൽ കുറിച്ചു. തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താൻ മോദിക്ക് കഴിയില്ലെന്നും രാഹുൽ അഭിപ്രായപ്പെട്ടു. ഡി എം കെ - കോൺഗ്രസ് ബന്ധം വഷളായിരിക്കെയാണ് രാഹുലിന്‍റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. പോസ്റ്റിൽ വിജയ് യെ കുറിച്ച് പരാമർശമില്ലെന്നതും ശ്രദ്ധേയമായി. അതേസമയം ബി ജെ പിയുമായുള്ള സമീപനത്തിൽ ടി വി കെ നിലപാട് മാറില്ലെന്ന് ജോയിന്‍റ് ജനറൽ സെക്രട്ടറി സി ടി ആർ നിർമൽ കുമാർ പറഞ്ഞു. സി ബി ഐക്ക് മൊഴി നൽകിയതിന് ശേഷം വിജയ്ക്കൊപ്പം ചെന്നൈയിൽ തിരിച്ചെത്തിയപ്പോഴാണ് പ്രതികരണം.

ജനനായകൻ പൊങ്കലിന് എത്തില്ല

വിജയ് ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയാണ് ഇന്ന് സുപ്രീം കോടതിയിൽ നിന്നും പുറത്തുവന്നത്. 'ജനനായകൻ ' പൊങ്കലിന് മുൻപ് റിലീസ് ചെയ്യാനുള്ള എല്ലാ വഴിയും അടഞ്ഞെന്നതാണ് നിരാശയുടെ കാരണം. മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിക്കെതിരായ അപ്പീൽ സുപ്രീം കോടതി ഇന്നും പരിഗണിച്ചില്ല. നിർമാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ് ഇന്നലെ അപ്പീൽ ഫയൽ ചെയ്തെങ്കിലും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുൻപിൽ ഇന്നും കേസ് പരാമർശിച്ചില്ല. നാളെ മകര സംക്രാന്തി കാരണം കോടതിക്ക് അവധിയായതിനാൽ ഇനി മറ്റന്നാൾ കേസ് പരിഗണിക്കാനാണ് സാധ്യത. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെയാണ് തമിഴ്നാട്ടിൽ പൊങ്കൽ അവധി. കേസിൽ തങ്ങളുടെ ഭാഗം കേൾക്കാതെ ഉത്തരവ് ഇറക്കിറക്കരുതെന്ന് ആവശ്യപ്പെട്ട്, സെൻസർ ബോർഡും തടസ്സഹർജി നൽകിയിരുന്നു. ഈ മാസം 9 ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കേറ്റ് നിഷേധിച്ചതോടെയാണ് പ്രതിസന്ധിയിലായത്.