Asianet News MalayalamAsianet News Malayalam

ചെമ്മീൻ സംസ്കരണ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച; 90 വനിതാ ജീവനക്കാർ ആശുപത്രിയിൽ

വനിതാ ജീവനക്കാർക്ക് ശ്വാസതടസ്സവും കണ്ണിന് അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് മുതിർന്ന ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഇവർ അറിയിച്ചു. 

chlorine gas leak at prawns plant odisha
Author
Orissa, First Published Nov 14, 2019, 10:29 AM IST

ഒറീസ്സ: ചെമ്മീൻ സംസ്കരണ പ്ലാന്റിലുണ്ടായ വാതകചോർച്ചയെ തുടർന്ന് 90 വനിതാ ജീവനക്കാർ‌ ആശുപത്രിയിൽ. ഒറീസ്സയിലെ തീരദേശപ്രദേശമായ  ബാലസോർ ജില്ലയിൽ പ്രവർത്തിക്കുന്ന പ്ലാന്റിലാണ് ബുധനാഴ്ച രാത്രിയോടെ ക്ലോറിൻ വാതകം ചോർന്നത്. വനിതാ ജീവനക്കാർക്ക് ശ്വാസതടസ്സവും കണ്ണിന് അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് മുതിർന്ന ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഇവർ അറിയിച്ചു. 

ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് തൊഴിലാളികൾക്ക് ചെറിയ രീതിയിൽ ശ്വാസതടസ്സവും കണ്ണിന് എരിച്ചിലും അനുഭവപ്പെട്ടതെന്ന് ബാലസോർ ജില്ലാ കളക്ടർ കെ. സുദർശൻ ചക്രവർത്തി പറഞ്ഞു. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചവരെ അപ്പോൾത്തന്നെ തൊട്ടടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു. പിന്നീട് ബാലസോർ ജില്ലാ ഹെഡ‍്ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് വിദ​ഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി. എല്ലാവരും അപകട നില തരണം ചെയ്തിട്ടുണ്ടെന്നും ചിലർ ആശുപത്രി വിട്ടെന്നും കളക്ടർ കൂട്ടിച്ചേർത്തു. 

സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ സംസ്ഥാന തൊഴിൽ മന്ത്രി സുശാന്ത് സിം​ഗ് ലേബർ കമ്മീഷണറോട് ആവശ്യപ്പെട്ടു ഫാക്ടറിയിൽ കുട്ടികൾ തൊഴിൽ ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപകടത്തിന് കാരണമായവർക്ക് മേൽ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. 

ചെമ്മീൻ സംസ്കരണ പ്ലാന്റ് പൊലീസ് സീൽ ചെയ്തു. ചോർച്ച എങ്ങനെയാണ് സംഭവിച്ചതെന്ന് അറിയാൻ സാധിച്ചിട്ടില്ല. പ്രമുഖ വ്യവസായി താരാ രജ്ഞൻ പട്നായക്കിന്റെ ഉടസ്ഥതയിലുള്ള ഫാൽക്കൺ മറൈൻ എക്സ്പോർട്ടിലാണ് അപകടം നടന്നിരിക്കുന്നത്. ഇവിടത്തെ ഏഴ് ജീവനക്കാരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റ‍ഡിലെടുത്തു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുന്നതായി പൊലീസ് അറിയിച്ചു. 
 

Follow Us:
Download App:
  • android
  • ios