ഡൽഹി ഗേറ്റിൽ പ്രതിഷേധം അക്രമാസക്തമായി. ദില്ലി ഗേറ്റിൽ തടിച്ചുകൂടിയത് ആയിരക്കണക്കിന് പ്രതിഷേധക്കാർ. സംഘർഷത്തിൽ മലയാളി മാധ്യമപ്രവർത്തകർക്ക് മർദ്ദനം

ദില്ലി: പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധം ദില്ലിയില്‍ വീണ്ടും ശക്തമാകുന്നു. ദില്ലിയില്‍ വന്‍ സംഘര്‍ഷാസ്ഥ. ദില്ലി ഗേറ്റിൽ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ കാറിന് തീയിട്ടു. പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് തുടങ്ങി. പൊലീസിന് നേരെ കല്ലേറും നടന്നു. പ്രതിഷേധക്കാർ വൈകിട്ടോടെ ജുമാമസ്ജിദിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഉച്ചയോടെയാണ് ഇവിടെ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് പ്രതിഷേധം ശാന്തമായി. വൈകിട്ടോടെ പ്രതിഷേധം വീണ്ടും ശക്തമായി.

Add Asianetnews as a Preferred SourcegooglePreferred
Scroll to load tweet…

എന്നാല്‍ പിരിഞ്ഞുപോകണമെന്ന പള്ളിയില്‍ നിന്നുള്ള ആഹ്വാനത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി. എന്നാല്‍ അതിനിടെ ഒരു വിഭാഗം വീണ്ടും തിരിച്ചെത്തുകയും അക്രമാസക്തമാകുകയും ചെയ്ചുകയായിരുന്നു. അതിനിടെ സമീപത്തുണ്ടായിരുന്ന കാര്‍ ഒരാള്‍ കത്തിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ആക്രമണങ്ങളില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ പൊലീസ് മര്‍ദ്ദിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ക്കുകയും ചെയ്ത മാധ്യമപ്രവര്‍ത്തകരെയും പൊലീസ് മര്‍ദ്ദിച്ചു. മാതൃഭൂമി ന്യൂസിന്‍റെ റിപ്പോര്‍ട്ടര്‍ക്കും ക്യാമറാമാനും പൊലീസിന്‍റെ മര്‍ദ്ദനമേറ്റു. 

അതിനിടെ ഉത്തര്‍പ്രദേശിലും വ്യാപക ആക്രമണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഖൊരക്പൂരിലും ബുലന്ത്ശഹറിലും വലിയ ആക്രമണങ്ങളുണ്ടായി. ഉത്തര്‍പ്രദേശില്‍ ഇന്ന് വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ക്ക് സാധ്യതയെന്ന് രഹസ്യാന്വേഷണവിഭാഗത്തിന്‍റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സുരക്ഷാസന്നാഹത്തെ വിന്യസിച്ചിരുന്നെങ്കിലും പലയിടത്തും പ്രതിഷേധം ആക്രമാസക്തമായി. 

ഉത്തരേന്ത്യയില്‍ വീണ്ടും സംഘര്‍ഷം, യുപിയില്‍ 14 ജില്ലകളില്‍ ഇന്‍റര്‍നെറ്റ് റദ്ദാക്കി

ബറൈച്ചിലും, ഗാസിയാബാദിലും സംഘർഷമുണ്ടായി. 14 ജില്ലകളിലെ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി. നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. പ്രതിഷേധക്കാരെ പൊലീസ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. പ്രതിഷേധക്കാര്‍ക്കൊപ്പം നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റു. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. ചിലയിടങ്ങളില്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു

Scroll to load tweet…