ചെന്നൈയിൽ സംഘടിപ്പിക്കുന്ന പ്രതിപക്ഷ റാലിയിൽ അണിനിരക്കാൻ ക്ഷണിച്ച് രജനീകാന്ത്, വിജയ്, അജിത്ത്, സൂര്യ തുടങ്ങിയവർ അംഗങ്ങളായ ദക്ഷിണേന്ത്യൻ സിനിമാ സംഘടനയ്ക്ക് ഡിഎംകെ കത്ത് അയച്ചു.

ചെന്നൈ: പൗരത്വ നിയമഭേദഗതിക്ക് എതിരെ തമിഴ്നാട്ടിൽ വിവിധ ഇടങ്ങളിൽ പ്രതിഷേധം തുടരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത സംഗീതജ്ഞൻ ടിഎം കൃഷ്ണ, നടൻ സിദ്ധാർഥ് ഉൾപ്പടെ 600 പേർക്കെതിരെ കേസ് എടുത്തു. പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണ തേടി ദക്ഷിണേന്ത്യൻ സിനിമാ സംഘടനയ്ക്ക് ഡിഎംകെ കത്തയച്ചു.

പൊലീസിന്റെ വിലക്ക് ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ചെന്നാണ് എഫ്ഐആർ. പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ നടൻ സിദാർത്ഥ്, ടി.എം.കൃഷ്ണ , നിത്യാനന്ദ് ജയറാം, തിരുമാവളവൻ ഉൾപ്പടെയുള്ളവർക്ക് എതിരെയാണ് കേസ്. മദ്രാസ് ഐഐടി, മദ്രാസ് സർവകലാശാല എന്നിവിടങ്ങളിലെ മലയാളി വിദ്യാർത്ഥികൾക്കെതിരെയും ചെന്നൈ പൊലീസ് കേസ് എടുത്തു. പ്രതിഷേധങ്ങൾക്ക് ചെന്നൈയിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. 

ശബ്ദം ഉയർത്തുന്നവരെ അടിച്ചമർത്താനാണ് ശ്രമമെന്ന് കമൽഹാസൻ ആരോപിച്ചു. ഭയപ്പെടുത്താനാണ് ശ്രമമെന്നും പ്രതിപക്ഷ പാർട്ടികളുടെ മാർച്ചിൽ പങ്കെടുക്കാൻ സാംസ്കാരിക പ്രവർത്തകർ മുന്നോട്ട് വരുകയാണ് വേണ്ടതെന്ന് സ്റ്റാലിൻ പറഞ്ഞു. തിങ്കളാഴ്ച ചെന്നൈയിൽ സംഘടിപ്പിക്കുന്ന പ്രതിപക്ഷ റാലിയിൽ അണിനിരക്കാൻ ക്ഷണിച്ച് രജനീകാന്ത്, വിജയ്, അജിത്ത്, സൂര്യ തുടങ്ങിയവർ അംഗങ്ങളായ ദക്ഷിണേന്ത്യൻ സിനിമാ സംഘടനയ്ക്ക് ഡിഎംകെ കത്ത് അയച്ചു. ട്രിച്ചി, രാമനാഥപുരം, മധുര എന്നിവിടങ്ങളിൽ വിദ്യാർത്ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. നിരവധി പേരെ കസ്റ്റഡിയിലെടുത്തു.

അതേ സമയം ജനങ്ങളില്‍ തെറ്റിധാരണയുണ്ടായതാണെന്ന് ബിജെപി. തെറ്റിധാരണ മാറ്റാൻ തമിഴ്നാട്ടിൽ ഉടനീളം ബി ജെപി വിശദീകരണ കൂട്ടായ്മ തുടങ്ങി. പൊൻ രാധാകൃഷ്ണൻ എച്ച് രാജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചെന്നൈയിൽ വിശദീകരണ യോഗം. പൗരത്വ നിയമ ഭേദഗതിയിൽ മുസ്ലീം സമൂഹം തെറ്റിധരിക്കപ്പെട്ടെന്നും ഇത് തിരുത്തണമെന്നുമാണ് ബിജെപി പ്രവർത്തകർക്ക് നിർദേശം.