ബലംപ്രയോഗിച്ച് ഒഴിപ്പിക്കാൻ ശ്രമിച്ച പൊലീസുകാർക്ക് മുന്നിൽ ദേശീയ ഗാനം ആലപിച്ച് പ്രതിഷേധക്കാർ
ദില്ലിയിലെ ജൻപത്തിൽ നടന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്തവരാണ് ബലംപ്രയോഗിച്ച് ഒഴിപ്പിക്കാനെത്തിയ പൊലീസുകാരെ ദേശീയ ഗാനം ആലപിച്ച് നേരിട്ടത്.
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. പ്രായഭേദമന്യേ വിദ്യാർത്ഥികളും കുട്ടികളും മുതിർന്നവരും പ്രതിഷേധവുമായി തെരുവിലിറങ്ങി. ലാത്തി ചാർജും കണ്ണീർവാതകവും ഉപയോഗിച്ചാണ് പലയിടത്തും പൊലീസ് പ്രതിഷേധം അടിച്ചമർത്തുന്നത്. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെ ആളുകൾക്ക് ഒത്തുകൂടി പ്രതിഷേധിക്കുന്നതിനുള്ള അവകാശം നിഷേധിക്കപ്പെട്ടു. തെരുവുകളിൽ ഇറങ്ങി പ്രതിഷേധിക്കുന്നവർക്കെതിരെ കടുത്ത നടപടികളാണ് പൊലീസ് കൈക്കൊള്ളുന്നത്. കഴിഞ്ഞ ദിവസം മംഗളൂരുവിൽ നടന്ന പ്രതിഷേധത്തിനിടെ രണ്ടുപേർക്ക് വെടിയേറ്റിരുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ പ്രതിഷേധം അടിച്ചമർത്താനെത്തിയ പൊലീസുകാരെ വ്യത്യസ്തമായൊരു മാർഗത്തിലൂടെ നേരിട്ടിരിക്കുകയാണ് പ്രതിഷേധകാർ. ദില്ലിയിലെ ജൻപത്തിൽ നടന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്തവരാണ് ബലംപ്രയോഗിച്ച് ഒഴിപ്പിക്കാനെത്തിയ പൊലീസുകാരെ ദേശീയ ഗാനം ആലപിച്ച് നേരിട്ടത്. ദേശീയ ഗാനം ആലപിക്കുന്നത് കേട്ടതോടെ പ്രതിഷേധക്കാരെ ഒഴിപ്പിക്കാനെത്തിയ പൊലീസ് സംഘം അറ്റന്‍ഷനില്‍ നില്‍ക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
"
പൗരത്വ നിയമ ഭേദഗതിക്കെതിരെ ജന്തർ മന്ദറിൽ പ്രതിഷേധ പ്രകടനം നടത്തിയവരെ പൊലീസ് ബലംപ്രയോഗിച്ച് ഒഴിപ്പിച്ചിരുന്നു. ചെങ്കോട്ടയ്ക്കും മന്ദി ഹൗസിനും സമീപം പ്രതിഷേധം പ്രകടനം നടത്താൻ അനുമതി നിഷേധിച്ചതോടെയാണ് ജനങ്ങൾ ജൻപത്തിലെത്തി പ്രകടനം നടത്തിയത്. വിദ്യാർഥികൾ ഉൾപ്പടെ നൂറുക്കണക്കിനാളുകളാണ് ജൻപത്തിൽ നടന്ന പ്രതിഷേധസമരത്തിൽ കൈയിൽ കൊടിയുമേന്തിയെത്തിയത്. ദേശീയ ഗാനത്തോടൊപ്പം 'ഹം ഹോഗാ കമിയാബ്' (നമ്മൾ മറിക്കടക്കുക തന്നെ ചെയ്യും) എന്ന ഗാനവും പ്രതിഷേധക്കാർ ആലപിച്ചിരുന്നു.
Read Moer: പൗരത്വ നിയമ ഭേദഗതി: പ്രതിഷേധിച്ചവരെ പിരിച്ചുവിടാൻ ഡിസിപി ചെയ്തത്; വീഡിയോ വൈറൽ
കഴിഞ്ഞ ദിവസം പൗരത്വ നിയമ ഭേദഗതിക്കെതിരെ നഗരത്തിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരോട് ദേശീയ ഗാനം ആലപിച്ച് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുന്ന ബെംഗളൂരു ഡിസിപിയുടെ വീഡിയോ വൈറലായിരുന്നു. ബെംഗളൂരുവിലെ ടൗൺ ഹാളിന് സമീപം നടന്ന പ്രതിഷേധത്തിനിടെയാണ് പ്രതിഷേധക്കാരോട് പിരിഞ്ഞുപോകണമെന്ന് ഡിസിപി ആവശ്യപ്പെട്ടത്.