Asianet News MalayalamAsianet News Malayalam

പൗരത്വഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു, ബില്ലില്‍ ദേദഗതികൊണ്ടുവന്നതായി അമിത് ഷാ

പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ബില്‍ സഭയില്‍ അവതരിപ്പിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സാധിച്ചത്. 370 ആം അനുച്ഛേദം റദ്ദാക്കിയതിനു ശേഷുള്ള നിർണ്ണായക നിയമനിർമ്മാണമായാണ് പൗരത്വനിയമഭേദഗതി സർക്കാർ അവതരിപ്പിച്ചത്.

citizenship amendment bill in parliament
Author
Delhi, First Published Dec 9, 2019, 3:41 PM IST

ദില്ലി: പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ മുസ്‍ലിം ഇതര മതവിഭാഗങ്ങള്‍ക്ക് ( ഹിന്ദു, ക്രിസ്ത്യന്‍, ജൈന, പാഴ്സി, സിഖ് എന്നീ വിഭാഗങ്ങള്‍ക്ക് ) ഇന്ത്യന്‍ പൗരത്വം നല്‍കുന്ന ദേശീയ പൗരത്വനിയമഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു.  പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ബില്‍ സഭയില്‍ അവതരിപ്പിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സാധിച്ചത്. ഇന്ത്യന്‍ ചരിത്രത്തില്‍ 370 ആം അനുച്ഛേദം റദ്ദാക്കിയതിനു ശേഷുള്ള നിർണ്ണായക നിയമനിർമ്മാണമായാണ് പൗരത്വനിയമഭേദഗതി സർക്കാർ അവതരിപ്പിച്ചത്. 

അതേസമയം ഒരു മതവിഭാഗത്തെ മാത്രം മാറ്റിനിര്‍ത്തുന്ന ബില്‍ ജനങ്ങളെ മതത്തിന്‍റെ പേരില്‍ വിഭജിക്കുന്നതിനുള്ളതാണെന്നാണ് പ്രതിപക്ഷം പ്രധാനമായും ഉയര്‍ത്തുന്ന വാദം. പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധത്തിന് ഒടുവിലാണ് ബില്ലിന് ലോക്സഭയില്‍ അവതരണാനുമതി ലഭിച്ചത്. ബില്‍ അവതരണത്തിനെ അനുകൂലിച്ച് 293 പേര്‍ വോട്ട് ചെയ്തു. 82 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. കോൺഗ്രസും ഇടതുപാർട്ടികളും മുസ്ലിംലീഗും ഡിഎംകെയും എൻസിപിയും എതിർത്തു വോട്ട് ചെയ്തപ്പോള്‍  ശിവസേന അനുകൂലിച്ചു. ടിഡിപിയും ബിജു ജനതാദളും പിന്തുണച്ച് വോട്ട് ചെയ്തു. ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ബിൽ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഡിഎംകെ സഭവിട്ടിറങ്ങി. ശശി തരൂർ, എൻ കെ പ്രേമചന്ദ്രൻ, പി കെ കുഞ്ഞാലിക്കുട്ടി, അടക്കമുള്ള നേതാക്കൾ ബില്ലിനെതിരെ ശക്തമായ പ്രതിഷേധമുയർത്തി സംസാരിച്ചു. അതേസമയം ബിൽ ന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്ന് അമിത് ഷാ അവകാശപ്പെട്ടു.

ബില്ലിനെ അനുകൂലിച്ച് ശിവസേന വോട്ട്  ചെയ്യുന്നത്  തടയാന്‍ കോണ്‍ഗ്രസ് പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ ബില്‍ അവതരണത്തെ എതിര്‍ക്കേണ്ടതില്ലെന്നും ബില്ലിനെ എതിര്‍ക്കണമോയെന്നതില്‍  തീരുമാനം പിന്നീടെന്നുമുള്ള  നിലപാടാണ് ശിവസേന സ്വീകരിച്ചത്. ബിജു ജനതാദള്‍, ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരും ബില്‍ അവതരണത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. അവതരണസമയത്ത് കോൺഗ്രസ് ബില്ലിനെ എതിർത്തു. ബിൽ ഭരണഘടനാ വിരുദ്ധമെന്ന് മുസ്‍ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ലോക്സഭയില്‍ പറഞ്ഞു.

'വിഭജനം മതത്തിന്‍റെ അടിസ്ഥാനത്തിലല്ലേ?', കോൺഗ്രസിനെതിരെ അമിത് ഷാ, പൗരത്വ ബിൽ ലോക്സഭയിൽ

എന്നാല്‍ ബില്‍ ഒരുശതമാനം പോലും ന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്ന് അമിത് ഷാ മറുപടി പറഞ്ഞു. പൗരത്വനിയമഭേദഗതി ബില്‍ രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കോ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കോ എതിരല്ലെന്നും അമിത് ഷാ സഭയില്‍ വ്യക്തമാക്കി. ബില്ലില്‍ ചില ഭേദഗതികള്‍ കൊണ്ടു വന്നതായും അദ്ദേഹം സഭയെ അറിയിച്ചു. ഇക്കാര്യങ്ങള്‍ 3.30 തിന് നടക്കുന്ന ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. വടക്ക് കിഴക്കന്‍ മേഖലകളിലെ സംസ്ഥാനങ്ങളില്‍ പ്രത്യേക അവകാശങ്ങള്‍ നിലനില്‍ക്കുന്ന മേഖലകള്‍ക്കൊന്നും ബില്‍ ബാധകമാകില്ലെന്നും അവിടെ താമസിക്കുന്നവര്‍ക്കൊന്നും പൗരത്വം നല്‍കില്ലെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. 

Follow Us:
Download App:
  • android
  • ios