പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്ന പെരുമാറ്റം ഒഴിവാക്കണമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയതിനെ തുടർന്ന് സിജെപി പ്രതിഷേധത്തിന് അനുമതി നൽകി. ജന്തർമന്ദറിലാണ് പ്രതിഷേധം
ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന് ഉപാധികളോടെ അനുമതി നൽകാൻ ദില്ലി പൊലീസ്. പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്ന പെരുമാറ്റം ഒഴിവാക്കണമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയതിനെ തുടർന്നാണ് പ്രതിഷേധത്തിന് അനുമതി നൽകുന്നത്. സിജെപിയുടെ സ്ഥാപകൻ അഭിജിത് ദീപ്കെ രാവിലെ എത്തുന്നതോടെ വിമാനത്താവളത്തിൽ അസാധാരണ മുന്നൊരുക്കങ്ങളാണ് ദില്ലി പൊലീസ് നടത്തിയിട്ടുള്ളത്. ഉന്നത ഉദ്യോഗസ്ഥർ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. ആറാം നമ്പർ ഗേറ്റിൽ ബാരിക്കേഡ് സ്ഥാപിച്ചു. സിജെപിയുടെ പ്രതിഷേധം കണക്കിലെടുത്താണ് മുന്നൊരുക്കങ്ങളെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.
സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കർത്തവ്യപഥിൽ (രാഷ്ട്രപതി ഭവനിലേക്കുള്ള വഴി) അധിക സുരക്ഷ ഏർപ്പെടുത്തി. കൂടുതൽ പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചു. ഇവിടേക്ക് പ്രതിഷേധക്കാർ എത്താനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. അതേസമയം, പ്രതിഷേധം കനക്കുമ്പോഴും കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാനെ കൈവിടാൻ മോദി തയ്യാറല്ല. പ്രധാൻ രാജി വയ്ക്കണം എന്ന ആവശ്യം അംഗീകരിക്കില്ലെന്നാണ് സൂചന. മോദിയുടെ ഫ്രാൻസ് സന്ദർശനത്തിലും പ്രധാൻ ഒപ്പമുണ്ടാകുമെന്നാണ് റിപ്പോർട്ട്.


