സിജെപിയുടെ പ്രതിഷേധത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവതി യുവാക്കൾ ജന്തർമന്തറിൽ എത്തി. പാറ്റയുടെ ചിഹ്നം അണിഞ്ഞ ടീഷർട്ടും ദേശീയപതാകയും കൈയിൽ കരുതിയാണ് പ്രതിഷേധക്കാർ എത്തിയത്.

ദില്ലി: നവമാധ്യമങ്ങളിലെ പിന്തുടർച്ചക്കാരുടെ എണ്ണത്തിനടുത്ത് ആളുകൾ എത്തിയില്ലെങ്കിലും സിജെപിയുടെ പ്രതിഷേധത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവതി യുവാക്കൾ ജന്തർമന്തറിൽ എത്തി. പാറ്റയുടെ ചിഹ്നം അണിഞ്ഞ ടീഷർട്ടും ദേശീയപതാകയും കൈയിൽ കരുതിയാണ് പ്രതിഷേധക്കാർ എത്തിയത്. പ്രതിഷേധപരിപാടിക്ക് പിന്തുണയുമായി എസ്എഫ്ഐ അടക്കം ഇടതുവിദ്യാർത്ഥിസംഘടനകളുടെ നേതാക്കളും പ്രവർത്തകരും പങ്കുചേർന്നു. അതിനിടെ, ജയ് ശ്രീറാം വിളിച്ച് ഒരു സംഘം സിജെപിയെ എതിർത്ത് എത്തി. ഇവരെ പൊലീസ് ജന്തർമന്തറിൽ നിന്ന് നീക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ പാർലമെന്റ് പൊലീസ് സ്റ്റേഷനിൽ എത്തുന്നത് കാത്ത് രാവിലെ തന്നെ സിജെപി പ്രവർത്തകർ ഒത്തുകൂടി. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി സിജെപിയുടെ ആഹ്വാനപ്രകാരം ദേശീയപാതകയടക്കം കൈയിലേന്തിയാണ് പ്രതിഷേധത്തിന് ആളുകൾ എത്തിയത്. സിജെപിയുടെ പാറ്റ ചിഹ്നമുള്ള ടീഷർട്ട് അണിഞ്ഞുമാണ് പ്രവർത്തകർ ഒത്തുകൂടിയത്. ദില്ലി കൂടാതെ മഹാരാഷ്ട്ര, യുപി, രാജസ്ഥാൻ മുതൽ തമിഴ്നാട് ആന്ധ്ര പ്രദേശ് അടക്കം സംസ്ഥാനങ്ങളിലെ പ്രതിനിധികളും എത്തി. ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കും വരെ പ്രതിഷേധമെന്ന് പ്രവർത്തകർ പറഞ്ഞു.

സിജെപി മുന്നോട്ട് വയ്ക്കുന്ന ആശയത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇടതുവിദ്യാർത്ഥിസംഘടനകളുടെ പ്രവർത്തകരും ജന്തർമന്തറിൽ എത്തിയത്. പ്രതിഷേധത്തിന് പൂർണ്ണപിന്തുണയെന്ന് എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ ചെറിയ സമയം കൊണ്ട് വലിയ പിന്തുണയാണ് സിജെപിക്ക് കിട്ടിയത്. എന്നാൽ നേരിട്ടുള്ള പ്രതിഷേധത്തിലേക്ക് എത്തുമ്പോൾ അത്രയും പേരെ നേരിട്ട് എത്തിക്കാൻ സിജെപിക്ക് ആയിട്ടില്ല. പക്ഷേ നീറ്റ്, സിബിഎസ്ഇ വിഷയങ്ങളിൽ ഉയരുന്ന യുവരോഷത്തിന്റെ പ്രതീകമായി സിജെപിയുടെ ജന്തർമന്തറിലെ പ്രതിഷേധം മാറിയിരിക്കുകയാണ്. പ്രതിഷേധക്കാർക്ക് നേരെ പ്രകോപനം ഉണ്ടായാൽ അത് നിലവിലെ പ്രതിഷേധത്തിന് കൂടുതൽ ഊർജ്ജമാകുമെന്ന് കണ്ടാണ് പൊലീസും പ്രതിഷേധക്കാരെ തടയുന്നതിൽ നിന്ന് പിൻമാറിയത്. 

YouTube video player