നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണത്തെ ക്രൂരമായ തമാശയെന്ന് വിശേഷിപ്പിച്ച് സിജെപി. ഒടിവിന് ബാൻഡ് എയ്ഡ് ഒട്ടിക്കുന്നത് പോലെയാണിതെന്നും, ആവശ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നും സിജെപി ആരോപിച്ചു.
ദില്ലി: സിജെപി സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശങ്ങളോട് പ്രതികരിച്ച് സിജെപി. ഒടിവിന് ബാൻഡ് എയ്ഡ് ഒട്ടിക്കുന്നത് പോലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണമെന്ന് സിജെപി പറഞ്ഞു. ധർമ്മേന്ദ്ര പ്രധാനേക്കാൾ യുവാക്കൾക്ക് മോദി പ്രാധാന്യം നൽകണം. മോദിയുടെ ട്വീറ്റ് ക്രൂരമായ തമാശയാണെന്നും ആവശ്യങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണെന്നും സിജെപി പറയുന്നു. ചോദ്യ പേപ്പർ ചോർച്ച നിയമപരമായ പ്രശ്നമല്ല. സംവിധാനത്തിന്റെ പരാജയമാണ്. പ്രധാൻ നേരിട്ട് ഉത്തരവാദിത്വപ്പെട്ടതാണ്. നേരത്തെ ഉന്നയിച്ച നാല് ആവശ്യങ്ങളിൽ ഉറച്ച് സമരം തുടരുമെന്നും സിജെപി വ്യക്തമാക്കി. അതേസമയം, മോദിയുടെ പ്രസ്താവന ഉയർത്തി സമരത്തോടുള്ള പ്രതിരോധം ശക്തമാക്കുകയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു തീരുമാനമെടുത്താൽ, അത് പൂർണ്ണതയിലെത്തിക്കുമെന്ന് രാജ്യത്തിനും ലോകത്തിനും അറിയാമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ പ്രതികരിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യപ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. പരീക്ഷ പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ട ആളുകൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നതായിട്ടാണ് മോദിയുടെ സോഷ്യൽ മീഡിയ പ്രതികരണം. യുവജനങ്ങളുടെ ഭാവിയെ തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സമരം തുടങ്ങിയ ശേഷം ആദ്യമായിട്ടാണ് മോദി പ്രതികരിക്കുന്നത്.


