ദില്ലി സംഘര്‍ഷം: അന്വേഷണം ക്രൈംബ്രാഞ്ചിന്, കേസില്‍ അറസ്റ്റ് തുടരുന്നു, രാജ്യതലസ്ഥാനം ജാഗ്രതയിൽ
ശോഭാ യാത്രക്ക് നേരെയുണ്ടായ അതിക്രമമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് എഫ് ഐആറിൽ പറയുന്നത്. അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഗുഢാലോചനയുണ്ട്. ഒരു പൊലീസുകാരന് വെടിയേറ്റെന്നും എഫ്ഐആറിൽ പറയുന്നു.
ദില്ലി: ദില്ലി ഹനുമാൻ ജയന്തി ആഘോഷവുമായി (hanuman jayanti procession) ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്. കേസിൽ അറസ്റ്റ് തുടരുകയാണ്. ഇതുവരെ14 പേരെ അറസ്റ്റ് ചെയ്തു. ശോഭാ യാത്രക്ക് നേരെയുണ്ടായ അതിക്രമമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് എഫ് ഐആറിൽ പറയുന്നത്. അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഗുഢാലോചനയുണ്ട്. ഒരു പൊലീസുകാരന് വെടിയേറ്റെന്നും എഫ്ഐആറിൽ പറയുന്നു.
സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ അതീവ ജാഗ്രത തുടരുകയാണ്. ജഹാംഗീർപൂരിയിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു. ദില്ലി പൊലീസിനെ കൂടാതെ കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറാൻ ഡിസിപിയുടെ നേതൃത്വത്തിൽ കൂടിയ സമാധാന യോഗത്തിൽ ഇരുവിഭാഗങ്ങളും സമാധാനം പാലിക്കണമെന്നും നിഷ്പക്ഷ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
സിസിടിവി ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളും പരിശോധിച്ച് കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിലെ മറ്റ് ഇടങ്ങളിൽ നടത്താനിരുന്ന ശോഭായാത്രകൾക്ക് പൊലീസ് അനുമതി നിഷേധിച്ചു. ദില്ലക്ക് പുറമേ യുപിയിലും ഹരിയാനയിലും പൊലീസ് കനത്ത ജാഗ്രതയിലാണ്.