ലോക ലഹരിവിരുദ്ധ ദിനത്തിൽ കൂട്ടയോട്ടത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി വിജയ്. ചെന്നൈയിലെ മറീന ബീച്ചിൽ നടന്ന കൂട്ടയോട്ടത്തിലാണ് വിജയ് പങ്കെടുത്തത്. ലഹരിക്കെതിരെ പോരാട്ടത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി സർക്കാരിൻ്റെ ലഹരിവിരുദ്ധ പദ്ധതികൾക്ക് ജനപിന്തുണ തേടി.
ചെന്നൈ: ലോക ലഹരിവിരുദ്ധ ദിനത്തിൻ്റെ ഭാഗമായി നടന്ന കൂട്ടയോട്ടത്തിന് നേതൃത്വം നൽകി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ചെന്നൈയിലെ മറീന ബീച്ചിൽ നടന്ന കൂട്ടയോട്ടത്തിലാണ് ഫ്ലാഗ് ഓഫിന് ശേഷം വിജയ്‍യും പങ്കാളിയായത്. 'സ്റ്റാർട്ട് റൺ, സ്റ്റോപ്പ് ഡ്രഗ്സ്' എന്ന പേരിൽ നടന്ന കൂട്ടയോട്ടത്തിൽ ട്രാക്സ്യൂട്ടും സ്നീക്കറും സൺഗ്ലാസും ധരിച്ചു വിജയ് ഓടാനിറങ്ങിയത് മറ്റുള്ളവർക്കും ആവേശമായി. കൂട്ടയോട്ടത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.
തൗസൻ്റ് ലൈറ്റിൽനിന്ന് മറീന ബീച്ച് വരെയായിരുന്നു ആറു കിലോമീറ്റർ കൂട്ടയോട്ടം നടന്നത്. കൂട്ടയോട്ടത്തിന് മുന്നോടിയായി ബോധവൽകരണ ബോർഡിൽ 'സ്പോർട്സ് എടു, ഡ്രഗ്സ് വിടു' (സ്പോർട്സ് ഏറ്റെടുക്കൂ, മയക്കുമരുന്നിനെ വിടൂ) എന്ന മുദ്രാവാക്യം വിജയ് രേഖപ്പെടുത്തി. ലഹരിവിരുദ്ധ പ്രതിജ്ഞയും മുഖ്യമന്ത്രി ചൊല്ലിക്കൊടുത്തു. തമിഴ്നാട് കായിക മന്ത്രി ആദവ് അർജുന അടക്കം നിരവധി മന്ത്രിമാർ കൂട്ടയോടത്തിൽ പങ്കെടുത്തു.
യുവാക്കളുടെ ഭാവി സംരക്ഷിക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും ലഹരിമുക്ത തമിഴ്‌നാട് സൃഷ്ടിക്കുന്നതിനും ലഹരിവസ്തുക്കൾ ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം അത്യന്താപേക്ഷിതമാണെന്ന് വിജയ് എക്സിൽ കുറിച്ചു. വിദ്യാഭ്യാസം, കായികം, നൈപുണ്യ വികസനം തുടങ്ങിയ സർഗാത്മകമായ പ്രവർത്തനങ്ങളിൽ യുവാക്കളെ പങ്കാളികളാക്കുന്നതിലൂടെയും കർശനമായ നിയമനടപടികളിലൂടെയും സമൂഹത്തിന്റെ കൂട്ടായ പരിശ്രമത്തിലൂടെയും ലഹരിവസ്തുക്കളെ നിർമ്മാർജ്ജനം ചെയ്ത്, ശക്തമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ സാധിക്കും. ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനായി തമിഴ്‌നാട് സർക്കാർ സ്വീകരിക്കുന്ന വിവിധ ഉദ്യമങ്ങൾക്ക് എല്ലാവരും ഒപ്പം നിൽക്കണം. ലഹരിമുക്തവും സുരക്ഷിതവും ആരോഗ്യകരവുമായ ഒരു തമിഴ്‌നാട് സൃഷ്ടിക്കാൻ ഈ ദിനത്തിൽ പ്രതിജ്ഞയെടുക്കാമെന്നും വിജയ് കുറിച്ചു.
ഇക്കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ലഹരിവിരുദ്ധ ഗാനം മുഖ്യമന്ത്രി വിജയ് പുറത്തിറക്കിയിരുന്നു. തമിഴ്നാട്ടിൽനിന്ന് മയക്കുമരുന്ന് തുടച്ചുനീക്കുമെന്ന് വിജയ്‍യുടെ നേതൃത്വത്തിലുള്ള ടിവികെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു.


