രാജ്യദ്രോഹ കുറ്റത്തിൻ്റെ നിയമസാധ്യത ചോദ്യം ചെയ്ത് സുപ്രീംകോടതി: കൊളോണിയൽ നിയമമെന്നും വിമർശനം
ഗാന്ധിജിക്കും ബാലഗംഗാധര തിലകനുമെതിരെ ബ്രിട്ടീഷുകാർ പ്രയോഗിച്ച നിയമം ഇപ്പോഴും കൊണ്ടു നടക്കുന്നത് എന്തിനെന്ന് സുപ്രീംകോടതി
ദില്ലി: രാജ്യദ്രോഹക്കുറ്റങ്ങൾക്കെതിരെ കേസെടുക്കുന്ന ഐപിസി 124 എ വകുപ്പ് ഇനിയും ആവശ്യമുണ്ടോയെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. രാജ്യദ്രോഹവകുപ്പിൻ്റെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികളിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഈ ചോദ്യം കേന്ദ്രസർക്കാർ അഭിഭാഷകനോട് ചോദിച്ചത്. എന്നാൽ നിയമം പിൻവലിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ കോടതിയിൽ വാദിച്ചു.
ഈ നിയമം ഒരു കൊളോണിയിൽ നിയമമാണെന്നും മഹാത്മാഗാന്ധിയും ബാലഗംഗാധരതിലകനും പോലുള്ള സ്വാതന്ത്രസമര പോരാളികൾക്കെതിരെ ബ്രിട്ടീഷുകാർ പ്രയോഗിച്ച ഈ നിയമം 75 കൊല്ലം കഴിഞ്ഞും കൊണ്ടു നടക്കുന്നത് പ്രാകൃതമല്ലേയെന്ന് ചോദിച്ച കോടതി ഒരു മരം മുറിക്കാൻ മഴു നൽകിയാൽ അതുവച്ച് ഒരു വനം മൊത്തം വെട്ടിനശിപ്പിക്കുന്ന അവസ്ഥയാണെന്നും രാജ്യദ്രോഹനിയമം ദുരുപയോഗം ചെയ്യുന്നതിനെ വിമർശിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു. 66 എ വകുപ്പ് റദ്ദാക്കിയിട്ടും ഈ വകുപ്പ് പ്രകാരം കേസെടുക്കുകയും ആളുകൾ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്ന അവസ്ഥയും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകള കോടതി കുറ്റപ്പെടുത്തുന്നില്ല. പക്ഷേ ഇഷ്ടമല്ലാത്തത് പറഞ്ഞാൽ രാജ്യദ്രോഹ നിയമം ചുമത്തുന്ന സാഹചര്യം നിലവിലുണ്ട്. വ്യക്തികൾക്കും പാർട്ടികൾക്കും ഇത് ഭീഷണിയാണ്. കാലഹരണപ്പെട്ട പല നിയമങ്ങളും നിയമ പുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നു. എന്തുകൊണ്ട് രാജ്യദ്രോഹ കുറ്റത്തിൻ്റെ കാര്യത്തിൽ മാത്രം പുനരാലോചനയില്ല - ചീഫ് ജസ്റ്റിസ് എൻ.വി.രമണ ചോദിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona