ഇഫ്താർ വിരുന്നിനിടെ കല്ലേറ്; ഗുജറാത്തിലെ ഹിമ്മത്ത്നഗറിൽ വീണ്ടും കലാപം, അന്വേഷണം തുടരുന്നതായി പൊലീസ്
സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ഗുജറാത്ത്: ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ ഹിമ്മത്ത് നഗറിൽ കലാപം (riot). തിങ്കളാഴ്ച രാത്രിയാണ് ഇവിടെ രണ്ട് മതവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്ച രാമനവമി ദിനത്തിലും ഇവിടെ സമാനമായ കലാപം ഉണ്ടായിരുന്നു. ഞായറാഴ്ചത്തെ കലാപത്തിനു ശേഷം നിരവധി പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. എന്നാൽ പിന്നീട് മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായില്ല. തിങ്കളാഴ്ച നടന്ന കലാപത്തിൽ ഇരുമതവിഭാഗങ്ങളും പെട്രോൾ ബോംബുകൾ വലിച്ചറിഞ്ഞിരുന്നു. ജനക്കൂട്ടത്തെ പിരിച്ചു വിടാൻ പൊലീസ് ലാത്തിചാർജ്ജ് നടത്തി. ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്. അന്തരീക്ഷം നിയന്ത്രണ വിധേയമാക്കിയെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സംഘ്വി ചൊവ്വാഴ്ച മേഖല സന്ദർശിച്ചു. 'ഇഫ്താർ വിരുന്നിനിടെ കല്ലേറുണ്ടായതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. അപ്പോൾ തന്നെ സ്ഥലത്തെത്തി, കണ്ണീർ വാതകം പ്രയോഗിച്ചാണ് അന്തരീക്ഷം നിയന്ത്രണ വിധേയമാക്കിയത്. എഫ്ഐആർ തയ്യാറാക്കി അന്വേഷണം നടന്നു വരികയാണ്.' പൊലീസ് സൂപ്രണ്ട് വിശാൽ വഖേല പറഞ്ഞു. നിരവധി കടകളും വാഹനങ്ങളും അഗ്നിക്കിരയായി. 50ലധികം പേർക്കെതിരെ കേസെടുത്തു. ഹിമ്മത്ത് നഗറിൽ നിന്ന് ചില കുടുംബങ്ങൾ പലായനം ചെയ്തിട്ടുണ്ട്.