മഹാരാഷ്ട്രയിൽ നിന്നോ കർ‍ണാടകയിൽ നിന്നോ രഘുറാം രാജനെ കോൺഗ്രസ് രാജ്യസഭയിൽ എത്തിക്കാനാണ് സാധ്യത.

ദില്ലി: വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്‍റെ സ്ഥാനാർത്ഥി പട്ടിക ഉടൻ പുറത്തിറക്കും. റിസര്‍വ് ബാങ്ക് മുൻ ഗവര്‍ണർ രഘുറാം രാജനെ രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നുവെന്നാണ് സൂചന. മഹാരാഷ്ട്രയിൽ നിന്നോ കർ‍ണാടകയിൽ നിന്നോ രഘുറാം രാജനെ രാജ്യസഭയിൽ എത്തിക്കാനാണ് സാധ്യത.

അതേസമയം പ്രിയങ്ക ഗാന്ധിയെ ഹിമചല്‍പ്രദേശില്‍ നിന്ന് രാജ്യസഭയില്‍ എത്തിക്കാനും കോൺഗ്രസ് ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സോണിയഗാന്ധിയെ രാജ്യസഭ സ്ഥാനാർത്ഥിത്വത്തിന് പരിഗണിക്കണം എന്ന കാര്യത്തില്‍ ചർച്ച നടന്നിരുന്നുവെങ്കിലും സോണിയഗാന്ധി റായ്ബറേലിയല്‍ തന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് കോൺഗ്രസ് പാർട്ടിയിലെ പൊതുവികാരം.

15 സംസ്ഥാനങ്ങളിൽ ഒഴിവ് വന്ന 56 രാജ്യസഭാ സീറ്റുകളിലേക്ക്  ഫെബ്രുവരി 27 നാണ് തെരഞ്ഞെടുപ്പ് നടക്കുക. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്രമന്ത്രി വി മുരളീധരൻ, കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, അശ്വിനി വൈഷ്‌ണവ്, ഭുപേന്ദ്ര യാദവ്, മന്‍സുഖ് മാണ്ഡവ്യ, നാരായണ്‍ റാണെ, പര്‍ഷോത്തം രുപാല, രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.

ഉത്തർപ്രദേശിൽ നിന്നും പത്തും മഹാരാഷ്ട്രയിൽ ആറും സീറ്റുകളിൽ മത്സരം നടക്കുന്നുണ്ട്. ഭരണമാറ്റം ഉണ്ടായ രാജസ്ഥാൻ , കർണാടക, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളും രാജ്യസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങും. നിലവിൽ ബിജെപിയാണ് രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. കര്‍ണാടകയും തെലങ്കാനയും കോണ്‍ഗ്രസിനു മേല്‍ക്കൈ നല്‍കുമെന്നാണ് കണക്കുകൂട്ടൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...