Asianet News MalayalamAsianet News Malayalam

കോൺഗ്രസ് പ്രതിസന്ധി: ദില്ലിയിൽ നിർണായക കൂടിയാലോചനകൾ, എ കെ ആന്‍റണി സോണിയ ഗാന്ധിയെ കണ്ടു

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എ കെ ആന്റണിയുമായി വസതിയിൽ കൂടിക്കാഴ്ച നടത്തുകയാണ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ദില്ലിയിൽ എത്താനിരിക്കെയാണ് കൂടിക്കാഴ്ച.

congress crisis a k antony meeting with sonia gandhi started
Author
First Published Sep 28, 2022, 6:07 PM IST

ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ അനിശ്ചിതത്വം തുടരുന്നതിനിടെ ദില്ലിയിൽ നിർണായക കൂടിയാലോചനകൾ. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എ കെ ആന്റണിയുമായി വസതിയിൽ കൂടിക്കാഴ്ച നടത്തി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ദില്ലിയിൽ എത്താനിരിക്കെയാണ് കൂടിക്കാഴ്ച. രാത്രിയോടെ ദില്ലിയിലെത്തുന്ന ഗെലോട്ടിനെ കാണാൻ സോണിയ ഗാന്ധി ഇനിയും സമയം അനുവദിച്ചിട്ടില്ല എന്നാണ് സൂചന. ഉച്ചയ്ക്ക് മന്ത്രിമാരുമായി ഗെലോട്ട് ചർച്ച നടത്തിയിരുന്നു. അതിനിടെ, അധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗും മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായി.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ഹൈക്കമാന്‍റ് നീക്കത്തിന് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ അടുത്ത നടപടികള്‍ ആലോചിക്കുകയാണ് ഹൈക്കമാന്‍റ്. ഇതിന്‍റെ ഭാഗമായാണ് എ കെ ആന്‍റണിയെ ദില്ലിയിലേക്ക് വിളിച്ചുവരുത്തിയത്. വിശ്വസ്ഥന്‍റെ ഭാഗത്ത് നിന്ന് അപ്രതീക്ഷിതമായുണ്ടായ നീക്കം ഗെലോട്ടിന്‍മേലുള്ള ഗാന്ധി കുടുബത്തിന്‍റെ വിശ്വാസത്തിന് ഇടിവ് വരുത്തിയിട്ടുണ്ട്. ഖെലോട്ടുമായുള്ള ആശയവിനിമയം പൂര്‍ണമായും അടച്ചിട്ടില്ലെങ്കിലും മറ്റ് വഴികള്‍ കൂടി തേടുകയാണ് നേതൃത്വം. ഹൈക്കമാന്‍റുമായുള്ള കൂടിക്കാഴ്ചയില്‍ സോണിയ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് എ കെ ആന്‍റണി നിർദേശിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഹൈക്കമാന്റമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് കൂടുതലൊന്നും പറയാന്‍ എ കെ ആന്‍റണി തയ്യാറായില്ല. അതേസമയം, രാജസ്ഥാനിലെ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെ ഗെലോട്ടും ദില്ലിയിലെത്തിയിട്ടുണ്ട്.

രാജസ്ഥാനിലെ നാടകീയ സംഭവങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് ഗെലോട്ട് ദില്ലിയിലെത്തുന്നത്. എന്നാല്‍, ഗെലോട്ടിനെ കാണാൻ സോണിയ ഗാന്ധി തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്. കമല്‍നാഥ് അംബിക സോണി എന്നിവർ നേരത്തെ ഗെലോട്ടുമായി സംസാരിച്ചിരുന്നു. ഇതും ഗെലോട്ടിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പൂർണമായും തള്ളിയിട്ടില്ല എന്ന സൂചനയാണ് നല്‍കുന്നത്. ഇതിനിടെ ഗെലോട്ടിനെ വിമർശിച്ച് ഛത്തീസ്ഗഡിലെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ ടി എസ് സിങ് ദേവ് രംഗത്തെത്തി. എംഎല്‍എമാരെ നിയന്ത്രിക്കാൻ കഴിയാത്ത ആള്‍ എങ്ങനെ പാര്‍ട്ടിയെ എങ്ങനെ നയിക്കുമെന്നായിരുന്നു വിമർശനം. അതേസമയം നേരത്തെ ദില്ലിയിലെത്തിയ സച്ചിന്‍ പൈലറ്റ് ഹൈക്കമാന്‍റുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

Follow Us:
Download App:
  • android
  • ios