പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്
തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് പുതുച്ചേരിയിൽ ഭരണം നടത്തേണ്ടതെന്ന മദ്രാസ് ഹൈക്കോടതി വിധി ജനങ്ങളുടെ വിജയമാണെന്നും മുഖ്യമന്ത്രി നാരായണസ്വാമി
ചെന്നൈ: പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്. മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കിരൺ ബേദി രാജി വെക്കണമെന്ന് മുഖ്യമന്ത്രി വി നാരായണ സ്വാമി ആവശ്യപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് പുതുച്ചേരിയിൽ ഭരണം നടത്തേണ്ടതെന്ന മദ്രാസ് ഹൈക്കോടതി വിധി ജനങ്ങളുടെ വിജയമാണെന്നും നാരായണസ്വാമി പറഞ്ഞു.
നേരത്തെ ലഫ്. ഗവർണർമാരുടെ അധികാരപരിധി വെട്ടിച്ചുരുക്കി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്‍റേതാണ് വിധി. പുതുച്ചേരിയിലെ കോൺഗ്രസ് എംഎൽഎ ലക്ഷ്മിനാരായണൻ നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിർണായക വിധി.
പുതുച്ചേരി സർക്കാരിന്‍റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടരുതെന്ന് മദ്രാസ് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. സർക്കാരിനോട് ദൈനം ദിന റിപ്പോർട്ട് വാങ്ങാൻ ലഫ്. ഗവർണർമാർക്ക് അധികാരം നൽകുന്ന 2017-ലെ കേന്ദ്ര ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. സർക്കാരിൽ നിന്ന് ഭരണപരമായ കാര്യങ്ങൾ സംബന്ധിച്ച് ഫയലുകൾ നിർബന്ധിച്ച് വാങ്ങരുതെന്നും വിധിയിലുണ്ട്.
മന്ത്രിസഭ നിലനിൽക്കുമ്പോഴും ഒരു കേന്ദ്രഭരണപ്രദേശത്തിന്‍റെ ദൈനം ദിന ഭരണകാര്യത്തിൽ ഇടപെടാൻ അധികാരം നൽകുന്നതാണ് 2017-ൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവ്. ഇതനുസരിച്ച് മന്ത്രിസഭ എടുത്ത തീരുമാനങ്ങളിൽ ഇടപെടാനും വേണമെങ്കിൽ മാറ്റങ്ങൾ നിർദേശിക്കാനും ലഫ്റ്റനന്‍റ് ഗവർണർക്ക് കഴിയും. ഇത് റദ്ദാക്കിയാണ് മദ്രാസ് ഹൈക്കോടതി മുഖ്യമന്ത്രി വി നാരായണസ്വാമിക്ക് അനുകൂലമായി വിധി പറഞ്ഞത്.
2016-ൽ പുതുച്ചേരിയിൽ പുതിയ സർക്കാർ അധികാരമേറ്റത് മുതൽ ലഫ്റ്റനന്‍റ് ഗവർണറായി എത്തിയ കിരൺ ബേദിയുമായി കോൺഗ്രസ് സർക്കാർ നിരന്തരം ഏറ്റുമുട്ടലിലായിരുന്നു. മന്ത്രിസഭാ തീരുമാനങ്ങളിൽ അനാവശ്യമായി ഇടപെടുന്നുവെന്നും, ജനപ്രിയ പദ്ധതികളുടെയെല്ലാം ഫയലുകൾ തടഞ്ഞു വച്ച് ലഫ്. ഗവർണർ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും കാണിച്ച് മുഖ്യമന്ത്രി വി. നാരായണസ്വാമി രാജ്‍ഭവന് മുന്നിൽ അനിശ്ചിതകാല സമരം നടത്തിയിരുന്നു.