അന്തിമവിശകലനത്തില്‍ 2009-ല്‍ എംഐ ഷാനവാസിന് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ രണ്ടു ലക്ഷം വോട്ടുകളെങ്കിലും രാഹുല്‍ ഗാന്ധിക്ക്  അധികം ലഭിക്കുമെന്നാണ് കെപിസിസി നിരീക്ഷകരുടെ കണക്ക്. മലപ്പുറത്തെ നിലമ്പൂര്‍, വണ്ടൂര്‍ എറനാട് എന്നീ മൂന്ന് മണ്ഡലങ്ങളില്‍ നിന്നായി ഒന്നരലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

കല്‍പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മൂന്നര ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം ലഭിക്കുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. വിവിധ നിയോജക മണ്ഡലങ്ങളുടെ ചുമതലയുളള നിരീക്ഷകരുടെ വിലയരുത്തലനുസരിച്ചുളള കണക്കാണിത്. എന്നാല്‍ കോണ്‍ഗ്രസിന്‍റെ കണക്കുകള്‍ ഊതിപ്പെരുപ്പിച്ചതെന്നാണ് എതിര്‍ ക്യാംപുകളുടെ വാദം.
രാജ്യമാകെ ശ്രദ്ധിക്കുന്ന വയനാട്ടിലെ പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധിക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം ഉറപ്പിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. വോട്ടെടുപ്പിന് മൂന്നു ദിവസം മാത്രം ബാക്കിയിരിക്കേ ഏഴ് അസംബ്ളി മണ്ഡലങ്ങളില്‍ നിന്നുമുളള പ്രാഥമിക കണക്ക് എഐസിസി, കെപിസിസി നിരീക്ഷകര്‍ ശേഖരിച്ചിട്ടുണ്ട്. അന്തിമവിശകലനത്തില്‍ 2009-ല്‍ എംഐ ഷാനവാസിന് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ രണ്ടു ലക്ഷം വോട്ടുകളെങ്കിലും രാഹുല്‍ ഗാന്ധിക്ക് അധികം ലഭിക്കുമെന്നാണ് കണക്ക്.
മൂന്നരലക്ഷത്തിനപ്പുറമുള്ള ഭൂരിപക്ഷമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെയാണ് താഴെത്തട്ടില്‍ നിന്നും ലഭിക്കുന്ന കണക്കുകള്‍. ഇതുവരെ നാല് തവണ ഞങ്ങള്‍ അവലോകനയോഗം ചേര്‍ന്നു ഒരോ തവണയും ആത്മവിശ്വാസം വര്‍ധിക്കുകയാണ് - കല്‍പറ്റയുടെ ചുമതല വഹിക്കുന്ന കെപിസിസി നിരീക്ഷകന്‍ പഴകുളം മധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം ഇങ്ങനെ.
  • കല്‍പറ്റ (വയനാട്) - 30,000 മുതല്‍ 40,000 വരെ
  • മാനന്തവാടി (വയനാട്) - 50,000 വരെ
  • സുല്‍ത്താന്‍ ബത്തേരി (വയനാട്) - 50,000 വരെ
  • തിരുവമ്പാടി (കോഴിക്കോട്) - 40,000 മുതല്‍ 50,000 വരെ
മലപ്പുറത്തെ നിലമ്പൂര്‍, വണ്ടൂര്‍ എറനാട് എന്നീ മൂന്ന് മണ്ഡലങ്ങളില്‍ നിന്നായി ഒന്നരലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.
വയനാട്ടില്‍ രണ്ടര ലക്ഷം വോട്ടിന്‍റെ ലീഡ് നേരത്തെ തന്നെ ഉണ്ടെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് പുതു വോട്ടര്‍മാരുടെ പിന്തുണയും എല്‍ഡിഎഫ് - ബിജെപി വോട്ടുകളിലുണ്ടാകുന്ന വിളളലും രാഹുലിന്‍റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുമെന്ന കണക്കുകൂട്ടലിലാണ്. എന്നാല്‍ ഇതെല്ലാം യുഡിഎഫിന്‍റെ ആഗ്രഹം മാത്രമെന്ന് ഇടതു മുന്നണി തിരിച്ചടിക്കുന്നു.
ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിക്കും, രാഹുല്‍ ഗാന്ധി തോല്‍ക്കും. തന്‍റെ മുത്തശ്ശിയുടെ അതേ അവസ്ഥയാവും രാഹുലിന് വയനാട്ടില്‍ ഉണ്ടാവുക - 2014-ല്‍ വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയത്തിന്‍റെ വക്കോളമെത്തിയ സിപിഐ നേതാവ് സത്യന്‍ മൊകേരിയുടെ മറുപടി ഇങ്ങനെ. കഴിഞ്ഞ വട്ടം വയനാട്ടില്‍ 80,000ത്തോളം വോട്ടുകള്‍ പിടിച്ച എന്‍ഡിഎ മലപ്പുറത്തെ വണ്ടൂരും ഏറനാടും ഒഴികെയുളള മറ്റ് അ‍ഞ്ച് നിയോജക മണ്ഡലങ്ങളിലും വന്‍മുന്നേറ്റം നടത്താനാവും എന്നാണ് പ്രതീക്ഷിക്കുന്നത്.