മുതിർന്ന നേതാക്കളായ കപിൽ സിബൽ, ഭൂപേന്ദർ ഹൂഡ, ജനാർദൻ ത്രിവേദി, ആനന്ദ് ശർമ എന്നിവർ യോഗത്തിൽ പങ്കെടുത്തു

ദില്ലി: പഞ്ചാബ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസ്(Congress) നേതൃത്വത്തിനെതിരെ കടുപ്പിച്ച് വിമത കൂട്ടായ്മയായ ജി 23(G 23).തുടർച്ചയായ രണ്ടാം ദിവസവും ഗുലാം നബി ആസാദിന്റെ വസതിയിൽ വച്ച് ജി 23 നേതാക്കൾ യോഗം ചേർന്നു. മുതിർന്ന നേതാക്കളായ കപിൽ സിബൽ, ഭൂപേന്ദർ ഹൂഡ, ജനാർദൻ ത്രിവേദി, ആനന്ദ് ശർമ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 

ഇന്നലെയും ജി 23 നേതാക്കൾ യോഗം ചേർന്നിരുന്നു. അതിന് ശേഷം സോണിയ ഗാന്ധിയുമായി ഫോണിൽ സംസാരിച്ച ഗുലാം നബി ആസാദ്, കോൺഗ്രസ് പ്രവർത്തന ശൈലി മാറണമെന്ന യോഗത്തിലെ നിലപാട് അവരെ അറിയിച്ചു. പാര്‍ട്ടിയില്‍ ജനാധിപത്യമുണ്ടാകും വരെ പോരാട്ടമെന്നാണ് ഗ്രൂപ്പ് 23 യുടെ നിലപാട്. പ്രവര്‍ത്തന ശൈലിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഇന്നലെ ചേര്‍ന്ന യോഗത്തിലും ഉയര്‍ന്നത്. കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ല. ഗാന്ധി കുടംബം ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് അടിച്ചേല്‍പിക്കുന്നു. സോണിയാഗാന്ധിയെ പോലും നിശബ്ദയാക്കുന്ന ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരുടെ സ്വാധീനത്തിലാണ് രാഹുല്‍ ഗാന്ധിയെന്നുമുള്ള വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. യോഗത്തിന്‍റെ വികാരം സോണിയ ഗാന്ധിയെ ഫോണിലൂടെ അറിയിച്ച ഗുലാം നബി ആസാദ് പ്രതിഷേധം സോണിയക്ക് എതിരെ അല്ലെന്നും വ്യക്തമാക്കി.

ജി23 നേതാക്കളോട് ശക്തരാകാൻ പറയുന്നത് ബിജെപിയാണെന്ന് കോൺ​ഗ്രസ് വക്താവ്

ഇതിനിടെ ഗ്രൂപ്പ് 23ല്‍ പെട്ട ചില നേതാക്കളുമായി രാഹുല്‍ഗാന്ധി ചര്‍ച്ച തുടങ്ങി. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയുമായി രാഹുല്‍ സംസാരിച്ചു. ഗ്രൂപ്പ് 23 നെ പ്രകോപിപ്പിച്ച് മുന്‍പോട്ട് പോകേണ്ടതില്ലെന്നാണ് ഗാന്ധി കുടംബത്തിന്‍റെ നിലപാട്. ഇന്നലെ യോഗം ചേരുന്നതിന് മുന്‍പും സോണിയ ഗാന്ധി ഗുലാം നബി ആസാദിനെ ഫോണില്‍ വിളിച്ചിരുന്നു. യോഗ തീരുമാനമറിയിച്ച ശേഷമുള്ള നേതൃത്വത്തിന്‍റെ പ്രതികരണത്തിന് കാക്കുകയാണ് എതിര്‍ ശബ്ദമുയര്‍ത്തുന്നവര്‍. എന്നാല്‍ പുനസംഘടനയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കടക്കം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ശക്തമായി മുന്‍പോട്ട് പോകാന്‍ തന്നെയാണ് ഗ്രൂപ്പ് 23 യുടെ തീരുമാനം.

ഗാന്ധി കുടുംബത്തെ വിമർശിച്ച കപിൽ സിബലിനെ കടന്നാക്രമിച്ച് നേതാക്കൾ