സാധ്യത പട്ടികയുമായി  കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ ദില്ലിക്ക് തിരിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെ സംസ്ഥാന നേതൃനിരയിലേക്ക് കൊണ്ടുവരുന്ന കാര്യത്തിലും,  നാളെ തുടങ്ങുന്ന ചര്‍ച്ചയില്‍ തീരുമാനമായേക്കും.

ദില്ലി: കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി കേരളത്തിലെ നേതാക്കള്‍ നാളെ ചര്‍ച്ച നടത്താനിരിക്കേ ഡിസിസി പുനസംഘടനയില്‍ മാറ്റമില്ലെന്ന നിലപാടിലുറച്ച് ദേശീയ നേതൃത്വം. സാധ്യത പട്ടികയുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ ദില്ലിക്ക് തിരിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെ സംസ്ഥാന നേതൃനിരയിലേക്ക് കൊണ്ടുവരുന്ന കാര്യത്തിലും, നാളെ തുടങ്ങുന്ന ചര്‍ച്ചയില്‍ തീരുമാനമായേക്കും.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തി കേന്ദ്രങ്ങളില്‍ സിപിഎമ്മും ബിജെപിയും മുന്നേറിയത് ജില്ലാ നേതൃത്വത്തിന്‍റെ പിടിപ്പുകേടുകൊണ്ടാണെന്ന വിലയിരുത്തലാണ് ഹൈക്കമാന്‍ഡിനുള്ളത്. മോശം പ്രകടനം നടത്തിയ ഡിസിസികളില്‍ അടിയന്തര അഴിച്ചുപണി വേണമെന്നാണ് ഹൈക്കമാൻഡ് നിലപാട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട്, പാലക്കാട് ഡിസിസി അധ്യക്ഷന്മാരെ മാറ്റണമെന്ന റിപ്പോര്‍ട്ട് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി താരിഖ് അൻവർ ഹൈക്കമാന്‍ഡിന് കൈമാറിയിരുന്നു. 'തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തിയാകും പുന:സംഘടന. എല്ലാ ഡിസിസികളുമില്ല. ചിലത് മാത്രം' എന്നാണ് താരിഖ് അന്‍വര്‍ പറഞ്ഞിരിക്കുന്നത്. 

ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദ്ദേശമനുസരിച്ച് പുനസംഘടന പട്ടിക നാളെ ഹൈക്കമാന്‍ഡുമായി നടത്തുന്ന ചര്‍ച്ചയില്‍ മുല്ലപ്പള്ളി കൈമാറും. ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഡിസിസി പുനസംഘനയോട് എ,ഐ ഗ്രൂപ്പുകള്‍ക്ക് ശക്തമായ എതിര്‍പ്പുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഗ്രൂപ്പ് സമവാക്യങ്ങളില്‍ മാറ്റമുണ്ടായാല്‍ തിരിച്ചടിയായേക്കുമെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ മുന്നറിയിപ്പ്. 

നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഉമ്മന്‍ചാണ്ടിയെ നേതൃ നിരയിലേക്ക് കൊണ്ടുവരണമെന്ന് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. ഉമ്മന്‍ചാണ്ടിയെ പ്രചാരണ സമിതി അധ്യക്ഷനാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രമേശ് ചെന്നിത്തലക്കൊപ്പം ഒരു ടേം ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആലോചനകളുമുണ്ട്.