അയോധ്യയെക്കുറിച്ച് ഖുര്‍ഷിദ് പുസ്തകം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. 

ദില്ലി: കോണ്‍ഗ്രസ് നേതാവ് (Congress leader) സല്‍മാന്‍ ഖുര്‍ഷിദിന്റെ (Salman Khurshid) വീടിന് നേരെ ആക്രമണമെന്ന് (Home attacked) പരാതി. വീടിന് തീയിട്ട ദൃശ്യങ്ങളും ചിത്രങ്ങളും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. അയോധ്യയെക്കുറിച്ച് ഖുര്‍ഷിദ് പുസ്തകം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. പുസ്തകത്തില്‍ ഹിന്ദുത്വയെ അദ്ദേഹം ഇസ്ലാമിക ഭീകരവാദവുമായി താരതമ്യപ്പെടുത്തിയിരുന്നു. നൈനിതാളിലെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ജനലുകളും വീടുകളും കത്തിക്കരിഞ്ഞ നിലയിലായത് അദ്ദേഹം പങ്കുവെച്ച ദൃശ്യങ്ങളിലും വീഡിയോകളിലും കാണാം. പൊലീസ് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

Scroll to load tweet…

കഴിഞ്ഞ ദിവസമാണ് ''സണ്‍റൈസ് ഓവര്‍ അയോധ്യ: നാഷന്‍ഹുഡ് ഇന്‍ ഔര്‍ ടൈംസ്'' എന്ന പുസ്തകം പ്രകാശനം ചെയ്തത്. പുസ്തകത്തില്‍ ഹിന്ദുത്വം ഇസ്ലാമിക തീവ്രവാദത്തിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിനെതിരെ ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ഖുര്‍ഷിദിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ചിരുന്നു. പിന്നീട് ഹുന്ദുയിസവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി.