രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ പേരറിവാളൻ അഭിഭാഷകനായി എൻറോൾ ചെയ്തു. ഭീകരപ്രവർത്തനത്തിൽ ശിക്ഷിക്കപ്പെട്ടയാളെ കോടതിയിൽ ഹാജരാകാൻ അനുവദിക്കരുതെന്നും ബാർ കൗൺസിലിൽ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് എംപി രാഷ്ട്രപതിക്ക് കത്ത് നൽകി.
ദില്ലി : അഭിഭാഷകനായി എൻറോൾ ചെയ്ത രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ജയിൽമോചിതനായ പേരറിവാളനെ കോടതികളിൽ ഹാജരാകാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം പി. രാഷ്ട്രപതിക്ക് കത്ത് നൽകി. തമിഴ്‌നാട്ടിലെ മയിലാടുതുറൈയിൽ നിന്നുള്ള എംപി സുധയാണ് കത്ത് നൽകിയത്. ബാർ കൗൺസിൽ റോളിൽ നിന്ന് ഉടൻ നീക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. പേരറിവാളനെ കോടതികളിൽ ഹാജരാകാൻ അനുവദിക്കുന്നത് ജുഡീഷ്യറിക്ക് കളങ്കമാണെന്നും ഇതിനെതിരെ കോടതി വരെ പോരാടുമെന്നും കത്തിൽ വ്യക്തമാക്കുന്നു. രാജീവ് വധക്കേസിൽ 30 വർഷമാണ് പേരറിവാളൻ ജയിലിൽ കഴിഞ്ഞത്.
പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച എ.ജി. പേരറിവാളൻ, തമിഴ്‌നാട് ആൻഡ് പുതുച്ചേരി ബാർ കൗൺസിലിൽ അഭിഭാഷകനായി കഴിഞ്ഞ ദിവസമാണ് എൻറോൾ ചെയ്തത്. 31 വർഷത്തെ ജയിൽവാസത്തിന് ശേഷം 2022-ൽ സുപ്രീം കോടതി മോചിപ്പിച്ച പേരറിവാളൻ നിയമപഠനം പൂർത്തിയാക്കിയാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്.ഭീകരപ്രവർത്തനം ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് അഭിഭാഷകരായി പ്രവർത്തിക്കാൻ അനുമതി നൽകരുതെന്നാണ് രാഷ്ട്രപതിക്ക് നൽകിയ കത്തിലെ ആവശ്യം.


