മധ്യപ്രദേശിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; ഒരു എംഎൽഎ കൂടി പാർട്ടി വിട്ടു
മധ്യപ്രദേശിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. ഒരു എംഎൽഎ കൂടി പാർട്ടിവിട്ടു. നെപനഗർ മണ്ഡലത്തിലെ എംഎൽഎ സുമിത്ര ദേവി കസ്ദേക്കറാണ് എംഎൽഎ സ്ഥാനം രാജിവച്ചത്
ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. ഒരു എംഎൽഎ കൂടി പാർട്ടിവിട്ടു. നെപനഗർ മണ്ഡലത്തിലെ എംഎൽഎ സുമിത്ര ദേവി കസ്ദേക്കറാണ് എംഎൽഎ സ്ഥാനം രാജിവച്ചത്. അതേസമയം സുമിത്ര ദേവി ബിജെപിയിൽ ചേരുമെന്ന സൂചന പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ ദിവസം ബദ മൽഹേര മണ്ഡലത്തിലെ കൺഗ്രസ് എംഎൽഎ പ്രദ്ധ്യമാൻ സിംഗ് ലോധി കോൺഗ്രസ് വിട്ടിരുന്നു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിധ്യത്തിൽ അദ്ദേഹം ബിജെപി അംഗത്വം സ്വീകരിക്കുകയും, സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ചെയർമാനായി ലോധിയെ നിയമിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാർച്ചിൽ ജ്യോതിരദിത്യ സിന്ധ്യക്കൊപ്പം 22 എംഎൽഎമാർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. സംസ്ഥാനത്ത് കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആറ് കോൺഗ്രസ് എംഎൽഎമാർ കൂടി പാർട്ടി വിടുമെന്ന് റിപ്പോർട്ടുകളുണ്ട്. അതിനിടെ രാജസ്ഥാനിൽ കോൺഗ്രസ് രണ്ട് ചേരിയിലായി. അശോക് ഗെഹ്ലോട്ടുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് സച്ചിൻ പൈലറ്റ് തുറന്ന പോരിലാണ്.