രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു
അതേസമയം സ്പീക്കറുടെ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്ത് സച്ചിൻ പൈലറ്റ് നൽകിയ ഹര്‍ജി രാജസ്ഥാൻ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ജയ്‍പൂര്‍: രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. ഭന്‍വര്‍ ലാല്‍ ശര്‍മ, വിശ്വേന്ദ്രസിങ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍ ഇരുവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
സ്പീക്കറുടെ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്ത് സച്ചിൻ പൈലറ്റ് നൽകിയ ഹര്‍ജി രാജസ്ഥാൻ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്നലെയാണ് സച്ചിൻ പൈലറ്റ് ഹര്‍ജി നൽകിയത്. രാത്രി എട്ട് മണിയോടെ ഹര്‍ജി പരിഗണിച്ച രാജസ്ഥാൻ ഹൈക്കോടതി കേസിൽ വാദം കേൾക്കുന്നത് ഇന്നത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
കോണ്‍ഗ്രസിനൊപ്പം തുടരുമ്പോള്‍ നൽകിയ അയോഗ്യത നോട്ടീസിന് സാധുതയില്ലെന്നാണ് ഹര്‍ജിയിലെ വാദം. സച്ചിൻ പൈലറ്റ് ക്യാമ്പിലേക്ക് പോയ ഭാരതീയ ട്രൈബൽ പാര്‍ട്ടിയിലെ രണ്ട് എംഎൽഎമാര്‍ ഇന്ന് അശോക് ഗെലോട്ടുമായി ചര്‍ച്ച നടത്തുന്നുണ്ട്. അതിനിടെ ഗെലോട്ട് സര്‍ക്കാരിനെ സഹായിക്കാൻ ബിജെപി മുൻ മുഖ്യമന്ത്രി വസുന്ധര രാജേ ശ്രമിക്കുകയാണെന്ന ആരോപണവുമായി ബിജെപി സഖ്യ കക്ഷിയായ ആര്‍എൽപി രംഗത്തെത്തി.