Asianet News MalayalamAsianet News Malayalam

സച്ചിൻ പൈലറ്റിനെ നേരിടാനൊരുങ്ങി കോൺഗ്രസ്: വിമതചേരിയിലെ മൂന്ന് എംഎൽഎമാർ തിരിച്ചു വന്നു

. സച്ചിനൊപ്പം 15-ൽ താഴെ എംഎൽഎമാ‍ർ മാത്രമേ ഉണ്ടാവൂ എന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് ഇപ്പോൾ. 

Congress to face sachin pilot
Author
Jaipur, First Published Jul 13, 2020, 10:17 AM IST

ദില്ലി/ജയ്പൂർ: ഭരണപ്രതിസന്ധി നേരിടുന്ന രാജസ്ഥാനിൽ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിൻ്റെ വിമതനീക്കത്തെ വിട്ടുവീഴ്ചയില്ലാതെ നേരിടാനൊരുങ്ങി കോൺഗ്രസ്. സച്ചിനെതിരെ നടപടി എടുക്കാൻ പാ‍ർട്ടി ആലോചിക്കുന്നതായാണ് സൂചന. മുഖ്യമന്ത്രി അശോക് ഗെല്ലോട്ട് ഇന്ന് നിയമസഭാ കക്ഷിയോഗം വിളിച്ചു കൂട്ടിയിട്ടുണ്ട്. രാജസ്ഥാനിൽ പാ‍‍ർട്ടിക്കൊപ്പം 109 എംഎൽഎമാരുണ്ടെന്നാണ് ദേശീയ നേതൃത്വം പറയുന്നത്. 

ഇതിനിടെ ഗുരുഗ്രാമിലേക്ക് സച്ചിൻ പൈലറ്റിനൊപ്പം പോയ 23 എംഎൽഎമാരിൽ മൂന്ന് പേ‍ർ ഇന്ന് രാവിലെ ജയ്പൂരിൽ തിരിച്ചെത്തി. നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കുമെന്ന് ഈ എംഎൽഎമാ‍ർ അറിയിച്ചിട്ടുണ്ട്. സച്ചിനൊപ്പം 15-ൽ താഴെ എംഎൽഎമാ‍ർ മാത്രമേ ഉണ്ടാവൂ എന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് ഇപ്പോൾ. അൽപം സമയം മുൻപ് അശോക് ഗെല്ലോട്ടുമായി അടുത്ത ബന്ധം പുല‍ർത്തുന്ന വ്യവസായിയുടെ ജയ്പൂരിലേയും ദില്ലിയിലേയും ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ ച‍ർച്ചയായിട്ടുണ്ട്. 

സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഇതിനിടെ ജയ്പൂരിൽ എത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ നി‍ർദേശം അനുസരിച്ചാണ് കെസി വേണുഗോപാൽ പ്രശ്നപരിഹാരത്തിനായി ജയ്പൂരിൽ എത്തിയിരിക്കുന്നത്.  ഇന്ന് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാൻ കോൺഗ്രസ് എംഎൽഎമാ‍ർക്ക് ഇതിനോടകം വിപ്പ് ലഭിച്ചിട്ടുണ്ട്. രാഹുലിൻ്റെ വിശ്വസ്തരായ രൺദീപ് സുർജെവാല, അജയ് മാക്കൻ എന്നിവർ ജയ്പൂരിലെത്തി. അശോക് ഗലോട്ടുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios