പിചിദംബരം, എ കെ ആൻറണി, ജയറാം രമേശ്, കെ സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവരാണ് സോണിയ ഗാന്ധിയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നത്.
ദില്ലി: പ്രശാന്ത് കിഷോറിന്റെ പദ്ധതികൾ അംഗീകരിക്കണമോയെന്നതിൽ കോൺഗ്രസ് ഉടൻ തീരുമാനമെടുക്കും (Congress to a make a plan to Accommodate Prashant Kishor) നിർണായക ചർച്ചകൾക്കായി മുതിർന്ന കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിയുടെ വസതിയിൽ ചർച്ച നടത്തുകയാണ്. പ്രശാന്ത് കിഷോറിനെ ഉയർന്ന പദവി നൽകി കോൺഗ്രസിൽ എടുക്കുന്നതിലുള്ള നേതാക്കളുടെ എതിർപ്പ് അടക്കം ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.
പിചിദംബരം, എ കെ ആൻറണി, ജയറാം രമേശ്, കെ സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവരാണ് സോണിയ ഗാന്ധിയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നത്. പ്രശാന്ത് കിഷോർ അവതരിപ്പിച്ച പദ്ധതികൾ കോൺഗ്രസിൽ നടപ്പാക്കണമോയെന്നതിലെ നിർണായക കൂടിയാലോചനകൾക്കായാണ് യോഗം ചേരുന്നത്.
പ്രശാന്ത് കിഷോറിന് വലിയ പദവി നൽകി പാർട്ടിയിൽ ഉൾപ്പെടുത്തണമോയെന്നതിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായമുണ്ട്. ബിജെപിയോടൊപ്പം സഹകരിച്ചതടക്കം ചൂണ്ടിക്കാട്ടി പ്രശാന്ത് കിഷോറിനെ പൂർണ വിശ്വാസത്തിലെടുക്കാൻ കഴിയില്ല എന്നതാണ് ചില നേതാക്കളുടെ അഭിപ്രായം. തൃണമൂൽ കോൺഗ്രസ്, തെലങ്കാന രാഷ്ട്ര സമിതി പാർട്ടികളുമായി പ്രശാന്ത് കിഷോർ സഹകരിക്കുന്നതും എതിർപ്പിന് കാരണമാണ്.
കൺസൾട്ടന്റ് എന്ന നിലയിൽ മാത്രം സഹകരിച്ചു മുന്നോട്ടു പോയാൽ മതിയെന്നാണ് ചില നേതാക്കൾ അഭിപ്രായപ്പെടുന്നത്. എന്നാൽ പ്രശാന്ത് കിഷോറിനെ പാർട്ടിയിൽ ഉൾപ്പെടുത്തി മുന്നോട്ടു പോകണം എന്ന് നിലപാട് ഉള്ളവർ ആ അഭിപ്രായം പാർട്ടിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ എല്ലാം സോണിയാഗാന്ധിയുടെ തീരുമാനമാകും നിർണായകമാവുക.പ്രശാന്ത് കിഷോറിന്റെ പദ്ധതികളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതി ഇനിയും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല എന്നാണ് സൂചന.
ഇന്നത്തെ യോഗത്തിൽ പ്രശാന്ത് കിഷോറും സ്ഥലത്തില്ലാത്തതിനാൽ രാഹുൽഗാന്ധിയും പങ്കെടുക്കുന്നില്ല.തെലങ്കാന രാഷ്ട്ര സമിതിയും തൃണമൂൽ കോൺഗ്രസ്സുമായ സഹകരിക്കുന്ന പ്രശാന്ത് കിഷോർ ഇവർ അടക്കമുള്ള പാർട്ടികളുമായി കോൺഗ്രസ് സഖ്യത്തിൽ ആകണമെന്ന് പദ്ധതികളിൽ നിർദ്ദേശം വച്ചിട്ടുണ്ട്. എന്നാൽ തെലങ്കാനയിൽ ടിആർഎസുമായി സഹകരിക്കുന്നില്ല എന്നാണ് കോൺഗ്രസിൻറെ ഇപ്പോഴത്തെ നിലപാട്. അതേസമയം കോൺഗ്രസിലേക്ക് എത്തണമെങ്കിൽ തെരഞ്ഞെടുപ്പ് ചുമതലകൾ പ്രശാന്ത് കിഷോറിനെ ഏൽപ്പിക്കണം എന്നാണ് ഗുജറാത്തിൽ നരേഷ് പട്ടേലിന്റെ നിർദേശം. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച നേതൃത്വം പ്രശ്ന്ത് കാര്യത്തിൽ ഈയാഴ്ച തന്നെ തീരുമാനമെടുക്കാനാണ് സാധ്യത
