Asianet News MalayalamAsianet News Malayalam

പുതുച്ചേരി ഭരണ പ്രതിസന്ധി; നിയമപോരാട്ടത്തിനൊരുങ്ങി കോൺഗ്രസ്

കേന്ദ്രസർക്കാർ നാമനിർദേശം ചെയ്ത അംഗങ്ങൾക്ക് ബിജെപിക്കായി വോട്ട് ചെയ്യാനാകില്ലെന്ന് കോൺഗ്രസ് പറയുന്നു. അവർ ബിജെപി അംഗങ്ങൾ അല്ലെന്നും കോൺഗ്രസ് വാദിക്കുന്നു. ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് ലഫ്.ഗവർണർക്ക് മുഖ്യമന്ത്രി വി നാരായണസ്വാമി കത്ത് അയച്ചു. സഭയിൽ 3 നോമിനേറ്റഡ് അംഗങ്ങളാണ് ഉള്ളത്.

congress to legal fight on puducherry crisis
Author
Puducherry, First Published Feb 20, 2021, 9:17 AM IST

ചെന്നൈ: പുതുച്ചേരി ഭരണ പ്രതിസന്ധിയിൽ കോൺഗ്രസ് നിയമപോരാട്ടത്തിനൊരുങ്ങി. നാമനിർദേശം ചെയ്ത അംഗങ്ങളുടെ വോട്ടവകാശം ചോദ്യം ചെയ്ത് കോടതിയിൽ പോകാനാണ് പാർട്ടിയുടെ തീരുമാനം. നോമിനേറ്റഡ് അംഗങ്ങൾക്ക് മറ്റ് വിഷയങ്ങളില്‍ വോട്ടവകാശമുണ്ടെന്നും എന്നാൽ വിശ്വാസവോട്ടെടുപ്പിൽ വോട്ട് ചെയ്യാനാകില്ലെന്നുമാണ് കോൺഗ്രസിന്റെ വാദം. 

കേന്ദ്രസർക്കാർ നാമനിർദേശം ചെയ്ത അംഗങ്ങൾക്ക് ബിജെപിക്കായി വോട്ട് ചെയ്യാനാകില്ലെന്ന് കോൺഗ്രസ് പറയുന്നു. അവർ ബിജെപി അംഗങ്ങൾ അല്ലെന്നും കോൺഗ്രസ് വാദിക്കുന്നു. ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് ലഫ്.ഗവർണർക്ക് മുഖ്യമന്ത്രി വി നാരായണസ്വാമി കത്ത് അയച്ചു. സഭയിൽ 3 നോമിനേറ്റഡ് അംഗങ്ങളാണ് ഉള്ളത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെപ്പോലെ സഭയിൽ പ്രധാന്യം നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കില്ല എന്നാണ് കോൺഗ്രസ് പറയുന്നത്. അതിനാൽ അവർക്ക് വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാനാവില്ലെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. പുതുച്ചേരി കേന്ദ്രഭരണ പ്രദേശമായതിനാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെയാണ് മൂന്ന് അംഗങ്ങളെ നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. ബിജെപി എംഎൽഎമാർ എന്ന് ഇവർ അവകാശപ്പെട്ടാൽ അതോടെ കൂറുമാറ്റ നിരോധനനിയമപ്രകാരം മൂവരും അയോഗ്യരാക്കപ്പെടും എന്നും കോൺഗ്രസ് വാദിക്കുന്നു. 

നിലവിൽ 28 അംഗങ്ങളാണ് പുതുച്ചേരി നിയമസഭയിലുള്ളത്. ഇതിൽ 14 അംഗങ്ങളുടെ വീതം പിന്തുണയാണ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഉള്ളത്. പ്രതിപക്ഷത്തിൽ എൻ ആർ കോൺഗ്രസിൽ ഏഴ് എംഎൽഎമാരും അണ്ണാ ഡിഎംകെയ്ക്ക് നാല് എംഎൽഎമാരുമാണുള്ളത്. അതോടൊപ്പമാണ് നാമനിർദേശം ചെയ്ത മൂന്ന് അംഗങ്ങളും ഉള്ളത്. അങ്ങനെയാണ് 14 പേരുടെ പിന്തുണ  എൻ ആർ കോൺഗ്രസ്-അണ്ണാ ഡിഎംകെ-ബിജെപി സഖ്യത്തിന് ഉള്ളത്. നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾ മാറിനിന്നാൽ വിശ്വാസവോട്ടെടുപ്പിൽ ഭരണപക്ഷത്തിന് വിജയം അനായാസമാകും. അംഗങ്ങളുടെ എണ്ണം 25 ആയി ചുരുങ്ങുകയും കേവലഭൂരിപക്ഷത്തിന് 13 പേരുടെ പിന്തുണ മതി എന്ന അവസ്ഥ വരികയും ചെയ്യും. 

Follow Us:
Download App:
  • android
  • ios