'കോൺഗ്രസ് എഹ്സാൻ ജാഫ്രിക്കും കുടുംബത്തിനുമൊപ്പം'; സുപ്രീംകോടതി ഉത്തരവില്‍ നിലപാട് വ്യക്തമാക്കി പാര്‍ട്ടി
ഗുജറാത്ത് കലാപത്തിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒഴിഞ്ഞു മാറാനാകില്ല. വീഴ്ച പറ്റിയില്ലെങ്കിൽ പിന്നെ കടമകളെ കുറിച്ച് വാജ്പേയിക്ക് മോദിയെ ഓർമ്മപ്പെടുത്തേണ്ടി വന്നത് എന്തുകൊണ്ടെന്നും കോൺഗ്രസ് ചോദിച്ചു.
ദില്ലി: സാക്കിയ ജാഫ്രിയുടെ ഹര്‍ജിയിലെ സുപ്രീംകോടതി ഉത്തരവില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്. ഹർജിയിലെ സുപ്രീം കോടതി നിലപാട് നിരാശാജനകമെന്ന് എഐസിസിയുടെ ചുമതലയുള്ള ജയറാം രമേശ് വ്യക്തമാക്കി. മുമ്പുന്നയിച്ച നിരവധി ചോദ്യങ്ങൾ ഉത്തരം കിട്ടാതെ നിൽക്കുന്നു. കോൺഗ്രസ് എഹ്സാൻ ജാഫ്രിക്കും കുടുംബത്തിനുമൊപ്പമാണെന്നും ജയറാം രമേശ് പറഞ്ഞു.
ഗുജറാത്ത് കലാപത്തിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒഴിഞ്ഞു മാറാനാകില്ല. വീഴ്ച പറ്റിയില്ലെങ്കിൽ പിന്നെ കടമകളെ കുറിച്ച് വാജ്പേയിക്ക് മോദിയെ ഓർമ്മപ്പെടുത്തേണ്ടി വന്നത് എന്തുകൊണ്ടെന്നും കോൺഗ്രസ് ചോദിച്ചു. അതേ സമയം ടീസ്ത സെതല്‍വാദിന്‍റെ അറസ്റ്റിനോട് കോണ്‍ഗ്രസ് പ്രതികരിച്ചില്ലെന്ന ആക്ഷേപം സിപിഎം ശക്തമാക്കി. ടീസ്തക്ക് പിന്നില്‍ സോണിയ ഗാന്ധിയായിരുന്നുവെന്ന ബിജെപി ആക്ഷേപം കോണ്‍ഗ്രസ് തള്ളിയിരുന്നു.
2002 ഗുജറാത്ത് കലാപത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന വാദം ഉന്നയിച്ചാണ് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി ഹർജി നല്‍കിയത്. അന്വേഷണ സംഘം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെയും ഹർജിയില്‍ ചോദ്യം ചെയ്തിരുന്നു. ഗൂഢാലോചന അന്വേഷിക്കാൻ പുതിയ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം.
എന്നാല്‍, ഹർജിയില്‍ കഴമ്പില്ലെന്നും മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ നടപടി ശരിവക്കുന്നതായും സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് എ എം ഖാൻവില്‍ക്കര്‍, ദിനേഷ് മഹേശ്വരി , സി ടി രവികുമാർ എന്നിവരുടെ ബെഞ്ചിന്‍റേതാണ് വിധി. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് സാക്കിയ ജഫ്രിക്ക് വേണ്ടി സുപ്രീംകോടതിയില്‍ വാദിച്ചത്. മുകുള്‍ റോത്തഗി പ്രത്യേക അന്വേഷണ സംഘത്തിനായും സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത ഗുജറാത്ത് സർക്കാരിനായും ഹാജരായിരുന്നു.
ഗൂഢാലോചന തെളിയിക്കുന്ന പല കാര്യങ്ങളും അന്വേഷണം സംഘം ഒഴിവാക്കിയെന്നതടക്കമുള്ള വാദങ്ങളാണ് കപില്‍ സിബല്‍ കോടതിയില്‍ ഉന്നയിച്ചത്. ഇത് കോടതി തള്ളി. കലാപത്തില്‍ നരേന്ദ്രമോദി ഉള്‍പ്പടെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളിയുള്ള പ്രത്യേക അന്വേഷണസംഘത്തിന്‍റെ റിപ്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും ശരിവെച്ചതിന് പിന്നാലെയാണ് ഹർജിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്.
Read Also: 'കടക്ക് പുറത്ത്' മറന്നുപോയോ? എണ്ണിയെണ്ണി പറഞ്ഞ് പ്രതിപക്ഷനേതാവ്, മുഖ്യമന്ത്രി കൂപമണ്ഡൂകം എന്നും സതീശൻ