കോൺഗ്രസ് പ്രവര്‍ത്തക സമിതിയിൽ പൊട്ടിത്തെറി; നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി
ഹൈക്കമാന്‍റിന് എഴുതിയ കത്ത് ചോർത്തിയതിനെ വിമർശിച്ച് എകെ ആൻറണിയും . പാർട്ടിയെ ദുർബലപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് എകെ ആൻറണി
ദില്ലി: കോൺഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിൽ പൊട്ടിത്തെറി. നേതൃമാറ്റം ആവശ്യപ്പെട്ട് 23 നേതാക്കൾ നൽകിയ കത്തിനെ ചൊല്ലി രൂക്ഷമായ വാദ പ്രതിവാദങ്ങളാണ് പ്രവര്‍ത്തക സമിതിയോഗത്തിൽ ഉണ്ടായത്. കത്തെഴുതിയ നേതാക്കൾക്കെതിരെയും ഹൈക്കമാന്‍റിനെഴുതിയ കത്ത് മാധ്യമങ്ങൾക്ക് ചോര്‍ന്ന് കിട്ടയിതിനെ കുറിച്ചും കടുത്ത വിമര്‍ശനങ്ങളാണ് പ്രവര്‍ത്തക സമിതിയിൽ ഉണ്ടായത്.
നേതൃമാറ്റം ആവശ്യപ്പെട്ട് സംയുക്ത കത്തെഴുതേണ്ട സാഹചര്യമെന്തെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യമാണ് പ്രവർത്തകസമിതിയിൽ പൊട്ടിത്തെറിക്കിടയാക്കിയത്. സോണിയഗാന്ധിക്ക് അസുഖമായിരുന്ന സമയത്ത് കത്ത് നല്കിയത് ഉചിതമായില്ലെന്ന് പറഞ്ഞ രാഹുൽ ഗാന്ധി കത്തെഴുതിയവർ സഹായിച്ചത് ബിജെപിയെ ആണെന്നും തുറന്നടിച്ചു. ഇതോടെ കത്തെഴുതിയ മുതിര്‍ന്ന നേതാക്കൾ ഇതിനെതിരെ രംഗത്തെത്തി.
തുടര്‍ന്ന് വായിക്കാം: രാഹുൽ ഗാന്ധിക്കെതിരെ പരസ്യവിമർശനവുമായി കപില്‍ സിബല്‍...
അധ്യക്ഷപദവി ഒഴിയാനുള്ള സന്നദ്ധത സോണിയാ ഗാന്ധി പ്രവര്‍ത്തക സമിതിയോഗത്തെ അറിയിച്ചിട്ടുണ്ട്. ഇടക്കാല അദ്ധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശം കെസി വേണുഗോപാൽ ആണ് പ്രവര്‍ത്തക സമിതി യോഗത്തെ അറിയിച്ചത്. പുതിയ നേതാവിനെ നിശ്ചയിക്കണമെന്നും അതിനുള്ള നടപടികൾ തുടങ്ങണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.
സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്. കോൺഗ്രസിന് മുഴുവൻ സമയ നേതൃസ്ഥാനം വേണമെന്ന് മുതിര്‍ന്ന നേതാക്കളെഴുതിയ കത്ത് മാധ്യമങ്ങൾക്ക് ചോര്‍ന്ന് കിട്ടിയതും പ്രവര്‍ത്തക സമിതിയോഗത്തിൽ ചര്‍ച്ചയായി. 23 നേതാക്കൾ എഴുതിയ കത്ത് ചോർത്തിയത് സംഘടനാ മര്യാദയല്ലെന്ന് കെസി വേണുഗോപാൽ പ്രവര്‍ത്തക സമിതിയോഗത്തിൽ പറഞ്ഞു.
അതേസമയം സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് മൻമോഹൻ സിങും എകെ ആന്‍റണിയും ആവശ്യപ്പെട്ടു. ഹൈക്കമാൻറിന് എഴുതിയ കത്ത് ചോർത്തിയതിനെ വിമർശിച്ച് എകെ ആൻറണിയും നിലപാടെടുത്തു. പാർട്ടിയെ ദുർബലപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു എകെ ആന്‍റണിയുടെ പ്രതികരണം. രാഹുൽ ഗാന്ധി നേതൃത്വം ഏറ്റെടുക്കണമെന്ന നിലപാടാണ് പാർട്ടിയിൽ ഭൂരിപക്ഷത്തിനെന്നും ആൻറണി പ്രവര്‍ത്തക സമിതിയിൽ പറഞ്ഞു.